Pages

Thursday, February 10, 2011

അയാള്‍



കണ്ണടച്ചുള്ള ഈ കിടപ്പ് തുടങ്ങിയിട്ട് ഏറെനേരമായി...
ചിന്തകള്‍ക്ക് കാടുകയറാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പതുക്കെ കൈകള്‍നീട്ടി അവളുടെ വിരലുകള്‍ക്കായി പരതി...വിരല്‍ത്തുമ്പിന്‍റെ അറ്റത്ത്‌ അവളുണ്ടാകുമെന്ന പ്രതീക്ഷ...ശരീരത്തില്‍ എവിടെയൊക്കെയോ നീറ്റല്‍.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സ്വസ്ഥത കിട്ടാതെ അയാളെഴുന്നേറ്റു....

പുറത്ത് നിലാവുണ്ട്...എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ജനാലവിരി മാറ്റി പുറത്തേക്ക് നോക്കിനിന്നു...നിലാവില്‍ ഒഴുകിയെത്തിയ തണുത്ത കാറ്റിനും അയാളുടെ വേദന ശമിപ്പിക്കാന്‍ കഴിഞ്ഞില്ല...ഹൃദയത്തിന്‍റെ സ്ഥാനത്ത് മറ്റെന്തോ ഒന്ന് നീറിപ്പുകയുന്നു.....അവള്‍ പോയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു.....എവിടെയായിരിക്കും..?  അവള്‍ക്ക് സുഖമായിരിക്കുമോ..?
ഒട്ടേറെചോദ്യങ്ങള്‍ അയാള്‍ക്കുള്ളില്‍ തിളച്ചുമറിഞ്ഞു...അവള്‍ പോയതിന്‍റെ പിറ്റേന്ന് കുട്ടികളെ ഹോസ്റ്റലില്‍ ആക്കിയതാണ്...പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല...അവരുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായനായി തനിക്കെത്രനേരം‌ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല....ജനാലയ്ക്കരികില്‍  ചാരിവെച്ച കണ്ണാടിയിലെ തന്‍റെ തിളങ്ങുന്ന പ്രതിബിംബത്തിലേക്ക് അയാള്‍  ഉറ്റുനോക്കി.........

കൊഴിഞ്ഞുതുടങ്ങിയ വെളുത്തരോമങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി കറുത്ത രേഖകള്‍, ചുളിവുകള്‍ വീണുതുടങ്ങിയ നെറ്റിത്തടം,  ദയനീയമായി കേഴുന്ന കറുപ്പ് പടര്‍ന്ന കണ്ണുകള്‍‍...
" താന്‍ വൃദ്ധനായിരിക്കുന്നു..."  അയാളറിയാതെ മന്ത്രിച്ചു...
ഭാര്യക്കും മക്കള്‍ക്കും വേണ്ടി രാപ്പകലില്ലാതെ അധ്വനിക്കുമ്പോള്‍ അയാളറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ ഓര്‍ത്തിരുന്നില്ല സ്വന്തം ആവശ്യങ്ങളെക്കുറിച്ച് ആഗ്രഹങ്ങളെക്കുറിച്ച്....അയാള്‍ക്കെന്നും വലുത് അവരായിരുന്നു..അവരുടെ സന്തോഷങ്ങളായിരുന്നു....അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മീതെ അയാള്‍ക്ക്‌ മാത്രമായി ഒന്നുമുണ്ടായിരുന്നില്ല...പക്ഷേ  ഇന്ന് അവള്‍ എല്ലാം ഉപേക്ഷിച്ച്‌ എവിടേക്കോ പോയിരിക്കുന്നു....അയാളുടെ ചിന്തകള്‍ വീണ്ടും അവള്‍ക്കു ചുറ്റും കറങ്ങാന്‍തുടങ്ങി...എവിടെനിന്നൊക്കെയോ വേദനകള്‍ വിയര്‍പ്പുതുള്ളികളായ്‌ ഒലിച്ചിറങ്ങുന്നത് അയാളറിഞ്ഞു.. ഉരുണ്ടുകൂടിയ വേദനകളെ പുറത്തേക്ക് കളയാന്‍വെമ്പി അയാളുച്ചത്തില്‍ നിലവിളിച്ചു....പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍  സ്നേഹത്തിനു മുന്‍പില്‍  തളര്‍ന്ന തന്‍റെ പുരുഷത്വത്തെ  ഒരുനിമിഷം പിടച്ചിലോടെ അയാളോര്‍ത്തു..പുറത്തേക്കൊഴുകിയെത്തിയ നിലവിളികളെ കടിച്ചമര്‍ത്തി അയാള്‍ ആര്‍ത്തുചിരിച്ചു.....


_______________________________________________________

35 comments:

മഞ്ഞുതുള്ളി (priyadharsini) said...

സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് അല്പസുഖത്തിനു വേണ്ടി അലയുന്ന അമ്മമാര്‍ക്കു വേണ്ടി...

ചെകുത്താന്‍ said...

ഈ പറഞ്ഞ അയാള്‍മാര്‍ എണ്ണത്തില്‍ കുറവാണ് , ഉപേക്ഷിക്കപ്പെടുന്ന അവളമാരായിരിക്കും കൂടുതലെന്ന് എനിക്ക് തോന്നുന്നു ....

മഹേഷ്‌ വിജയന്‍ said...

ഭാര്യക്കും മക്കള്‍ക്കും വേണ്ടി മാത്രം കഷ്ട്ടപ്പെട്ട്, അലഞ്ഞ് അകാലത്തിലെ വൃദ്ധന്‍ ആയിത്തീരുക..
നരച്ചത് മുടി മാത്രാകില്ല അപ്പോള്‍, ശരീരം മുഴവും ആകാം..
പക്ഷെ, നശിക്കുന്ന ഈ സംസ്കാരത്തില്‍ ആ സ്നേഹം, പരിലാളന കാണാന്‍ കഴിയാത്ത ഒരു ഭാര്യ..
അവള്‍ക്കു വേണ്ടത് മറ്റെന്തോ ആണ്... മക്കളെക്കാള്‍, ഭാര്താവിനെക്കാള്‍ വലുതായ മറ്റെന്തോ..
പക്ഷെ, ഒരിക്കല്‍ അവള്‍ തിരിച്ചറിയും അവള്‍ പോയത് ഏതോ മരീചികക്ക് പുറകെ ആണ്..
അന്ന് അധികം താമസിയാതെ അവള്‍ തിരിച്ചു വരും.. പക്ഷെ, പിന്നെ ഒരിക്കലും അവള്‍ക്കു ആ പഴയ അവളോ അയാള്‍ക്ക്‌ ആ പഴയ അയാളോ ആകാന്‍ കഴിയില്ല..

ചെറിയ ഒരു കഥ, ഒരു വര്‍ത്തമാന കാലത്തിലെ ഒരു ക്രൂരമായ മറ്റൊരു സത്യം ചുരുങ്ങിയ വാക്കുകളില്‍ വരച്ചിരിക്കുന്നു.. അതുഗ്രന്‍ എന്നൊന്നും പറയാന്‍ ആവില്ലേലും കഥ നന്നായി എന്ന് തന്നെ പറയാം..
ഇനിയും എഴുത്ക.. ആശംസകള്‍..

Salam said...

ഒരു നിലവിളിയുടെ തേങ്ങലായി ഈ കൊച്ചു കഥ. ഇങ്ങിനെയോരാള്‍ എങ്കിലും നമ്മുടെയെല്ലാം പരിസരങ്ങളില്‍ ഉണ്ട്. അവള്‍ അങ്ങിനെ വീട് വിട്ടിറങ്ങുമ്പോള്‍ പെട്ടെന്നൊരു ദിവസം എല്ലാവരും മൂക്കത്ത് വിരല്‍ വെയ്ക്കുന്നു.
തീവ്രമായ വരികളില്‍ നന്നായി പറഞ്ഞു

Kalavallabhan said...

ഇതും മൃഗവാസനയാണ്‌, ഇന്നൊരാളുടെ കൂടെ, വേണ്ടാതാവുമ്പോൾ കൂടുതൽ കരുത്തുള്ള മറ്റൊന്നിന്റെ കൂടെ നാളെ...
വലിയ ഒരു ചെരുകഥ.
നല്ലൊരു ബ്ളോഗ്.

ചന്തു നായര്‍ said...

‘സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് അല്പസുഖത്തിനു വേണ്ടി അലയുന്ന അമ്മമാര്‍ക്കു വേണ്ടി.‘.അമ്മമാര്‍ക്കു.... എന്നത് മാറ്റിപ്പറയുക “ ചപലയായ സ്ത്രീ എന്നുള്ളതാകും ശരി, പ്രീയക്കുട്ടിയുടെ കഥകൾ നന്നാവുന്നുണ്ട്.. പിന്നെ ഒരു നിർദ്ദേശം.. ഇത്തരം കഥകൾ പറയുമ്പോൾ.പറച്ചിലിനു കുറച്ച് കൂടെ ഗാംഭീര്യം ആവാം.. എങ്കിലെ അത് കൊള്ളേണ്ടവർക്ക് കൊള്ളൂ..അവരും ചിന്തിക്കട്ടെ....

sreee said...

“അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മീതെ അയാള്‍ക്ക്‌ മാത്രമായി ഒന്നുമുണ്ടായിരുന്നില്ല“. എന്നിട്ടും അവൾ പോയെങ്കിൽ തെറ്റായിപ്പോയി.പക്ഷെ, അയാൾ വേറെ ആളെ കണ്ടെത്തും. അതാ ലോകം.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

അയാള്‍ക്കെന്നും വലുത് അവരായിരുന്നു..അവരുടെ സന്തോഷങ്ങളായിരുന്നു....അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മീതെ അയാള്‍ക്ക്‌ മാത്രമായി ഒന്നുമുണ്ടായിരുന്നില്ല.....

പക്ഷേ..അവൾക്ക് വേണ്ടത് മാത്രം ...അയാൾ കൊടുത്തില്ല...!

കിങ്ങിണിക്കുട്ടി said...

Pakshe upekshikkappetunnavanmar ee lokathil kuravalle! Pennu ellam sahikkukayalle pathiv. Manu smrithiyude kaalamokke kazhinju ennu ee kadha vayikkumpozhenkilum nammude sisters orthal nannayirunnu. Post nannayeetto

khader patteppadam said...

മതിവരാത്ത ജന്‍മങ്ങള്‍... കഥ നന്നായി

ajith said...

എന്റെയൊരു സുഹൃത്ത് ഈ അവസ്ഥയില്‍ കൂടി കടന്ന് പോയതിനു ഞാന്‍ സാക്ഷിയാണ്. എന്തുചൊല്ലി ആശ്വസിപ്പിക്കേണമെന്ന് അറിയില്ലായിരുന്നു. നടപ്പുള്ള കാര്യം തന്നെയാണ് കഥയിലും.

F A R I Z said...

ഭാര്യക്കും, മക്കള്‍ക്കും, അവരുടെ സുഖത്തിനു മാത്രമായി ഉഴിഞ്ഞു വെക്കുന്ന പുരുഷായുസ്സ്,ഭക്ഷണവും,വെള്ളവും,ജീവിത സൌകര്യങ്ങളും എന്നപോലെ,പ്രധാനമാണ് ഒരു സ്ത്രീയെ സംബന്ധിച്ചേടത്തോളം,
ഒരു ഭര്‍ത്താവിനു അവളെ ഉള്‍കൊള്ളാന്‍ കഴിയുക എന്നത്.

ഭക്ഷണവും സൌകര്യവും മാത്രമാണ് ജീവിതം എന്നതിനു മുന്‍പില്‍,
സ്ത്രീത്വത്തെയും,അവളുടെ വികാരങ്ങളെയും അവഗണിക്കുന്ന, വിസ്മരിക്കുന്ന,അല്ലെങ്കില്‍ സൌകര്യ പൂര്‍വ്വം കണ്ണടക്കുന്ന
ഭര്‍ത്താക്കന്മാര്‍,അവരുടെ ജീവിതത്തില്‍ ഏല്‍ക്കേണ്ടിവരുന്ന
ദുരന്തമായി ഇത്തരം സംഭവങ്ങളെ വിലയിരുത്താമെന്കിലും,
വിശപ്പും, ദാഹവും മാറുമ്പോള്‍,അഹന്തയും, അഹങ്കാരവും
തലപോക്കിതുടങ്ങുന്ന ചില സ്ത്രീകളും,സമൂഹത്തില്‍ ഏറെ.

ഇത്തരക്കാര്‍,എല്ലാവിധ സുഖവും,ഭര്‍ത്താവില്‍ നിന്നും നേടിക്കൊണ്ടുതന്നെ,പരപുരുഷ ബന്ധം ആഗ്രഹിക്കുന്നവരാണ്.
ഭര്‍ത്താവില്‍ നിന്നും ലഭിക്കുന്ന സുഖ സൌകര്യങ്ങള്‍
ഇവരെ അടക്കി നിര്‍ത്താന്‍ പ്രാപ്ത മാവില്ല.

ഇത്തരം സ്ത്രീകള്‍ക്ക് മക്കളോ, കുടുംബമോ,സ്വന്തം ജീവിതമോ
അവിടെ ഓര്‍ക്കാന്‍ കഴിയാതാവുന്നു.ആയിരം പുരുഷന്‍റെ
നഗ്ന മേനിയില്‍ നഗ്നമായി കിടന്നഭിനയിക്കുന്ന നടികള്‍ക്ക്,വിവാഹം ചെയ്ത ഒരു പുരുഷനില്‍ അടങ്ങി ജീവിക്കാന്‍ കഴിയാറില്ല എന്നത് തന്നെ
നമ്മുടെ മുന്‍പില്‍ നാം കാണുന്നു.അപൂര്‍വങ്ങളില്‍, അപൂര്‍വമായി അങ്ങിനെ കണ്ടേക്കാം.

ആദ്യത്തെ പ്രശ്നത്തില്‍ പുരുഷനില്‍ വരുന്ന വീഴ്ചയും,
രണ്ടാമത്തേതില്‍,ഒരു പുരുഷനാല്‍ അടക്കി നിര്‍ത്താനാവാത്ത
സ്ത്രീത്വവും, ഇത് രണ്ടും തിരിച്ചറിയാന്‍ കഴിയാത്ത, വേര്‍തിരിച്ചറിയാന്‍ കഴിയാത്ത പുരുഷന്മാര്‍ക്ക്
നേരിടേണ്ടി വരുന്ന അനുഭവമാണ്,‍ഈ കഥയിലെ
ബീജം.
അധ്വാനിചാലും, കുടുംബത്തെ ജീവിപ്പിച്ചാലും പോര
അവരുടെ ആവശ്യങ്ങള്‍ കണ്ടറിയാനും കൂടെ പുരുഷന്നു കഴിയണം
എന്നതിലേക്ക് വിരല്‍ ചൂണ്ടുന്ന
പറഞ്ഞു പഴകിക്കാത്ത നല്ലൊരു പ്രമേയം
ലളിതമായി,മനോഹരമായി കഥാകാരി പറഞ്ഞിരിക്കുന്നു.

ഭാവുകങ്ങളോടെ,
--- ഫാരിസ്‌

ente lokam said...

ഒരു സാധാരണ ആശയത്തിന്റെ വേറിട്ട
അവതരണം.കഥയിലെക്കുള്ള കാല്‍ ‍ വെപ്പ്
പുരോഗമിക്കുന്നുണ്ട്.കവിതയില്‍ ഉള്ള തീഷ്ണത
കഥയുടെ വാചകങ്ങളില്‍ കാണുന്നില്ല..എങ്കിലും
ആശയ സമ്പുഷ്ടമാണ് മനസ്സ്.വീണ്ടും നല്ല കഥകളും
കവിതയും പ്രതീക്ഷിക്കുന്നു...ആശംസകള്‍.

Satheesh Haripad said...

നല്ല രചന.
നിരാലംബമായ ഒരു മനസ്സിന്റെ വിങ്ങലുകൾ കുറഞ്ഞ വാക്കുകളിൽ അനുഭവവേദ്യമാക്കിയിരിക്കുന്നു.

satheeshharipad.blogspot.com

രമേശ്‌ അരൂര്‍ said...

നല്ല ഗൃഹപാഠം വേണം ..കൂടുതല്‍ കൂടുതല്‍ നന്നാവട്ടെ ..

സിദ്ധീക്ക.. said...

ഇത് അവതരണ ശൈലികൊണ്ട് വേറിട്ടുനില്‍ക്കുന്ന ഒന്നാണ് , വായനക്കാരനിലേക്ക് ഇറങ്ങിച്ചെന്നു സംവദിക്കാന്‍ മഞ്ഞുതുള്ളിക്ക് ആവുന്നു ..ആശംസകള്‍ .

ലീല എം ചന്ദ്രന്‍.. said...

മഞ്ഞുതുള്ളിയില്‍ പ്രപഞ്ചം പ്രതിഫലിക്കുന്നുണ്ടല്ലോ...
നന്ന്...ആശംസകളോടെ

MyDreams said...

കഥ കൊള്ളാം .എങ്കിലും തീവ്രമായ കഥയില്‍ എത്താന്‍ ഇന്നിയും ഒരുപാടു സഞ്ചരിക്കണം എന്ന് തോനുന്നു ..വായനകരില്‍ കഥ എന്താ എന്ന് മനസിലകാന്‍ സാധിക്കും പക്ഷെ ഫീല്‍ കിട്ടുമോ എന്ന് അറിയില്ല ...അയാളുടെ ഭാവത്തെ ഒന്ന് തൊട്ടു തലോടി പോകുന്നു ഈ കഥ ....

നികു കേച്ചേരി said...

<>
<>

ചെറിപിക്കിങ്ങ് ആണേ..
ഇതിപ്പോ രാത്രി,നിലാവ്,കണ്ണാടി,പ്രതിബിംബം,.....
അർദ്ധവിരാമത്തിന്റെ ശൈലി കൊള്ളാം.

നിശാസുരഭി said...

കഥ നന്നായിട്ടുണ്ട്.
ഉപേക്ഷിക്കപ്പെട്ടവള്‍മാരാണ് കൂടുതല്‍. അതിനാല്‍ത്തന്നെ ആ വീക്ഷണകോണുകളാണ് കഥകളില്‍ ഭൂരിപക്ഷവും. മഞ്ഞുതുള്ളിയുടെ എഴുത്ത് വ്യത്യാസപ്പെടുന്നത് ഇവിടെയാണ്.

ആസാദ്‌ said...

ജീവിതത്തിന്റെ മാസ്മരികതയില്‍ പിന്നാമ്പുറങ്ങളെ ഓര്‍ത്തിരിക്കാനാവില്ല പലര്‍ക്കും. അവളെ നഷ്ടപ്പെട്ട അവന്റെ വേദന കൊള്ളാം. അവനെ ഉപേഷിച്ച അവളുടെ വേദനയെന്തായിരിക്കും. അങ്ങിനെയും ഒന്നുണ്ടല്ലോ? ഭാവനയുടെ ചിറകൊന്നു നന്നായിക്കുടഞ്ഞാല്‍ ഒരു നല്ല കഥക്കുള്ള തുവ്വല്‍ പൊഴിയുമായിരിക്കും. എന്തായാലും കഥ കൊള്ളാം. നന്നായിട്ടുണ്ട്‌. ഒരു കഥ സ്വന്തം മനസ്സിലിട്ട്‌ അഞ്ചാറു പ്രാവിശ്യം സ്വയം പറഞ്ഞു നോക്കുക. എന്നിട്ടെഴുതുമ്പോള്‍ കൂടുതല്‍ ഭാവാര്‍ദ്രമാവും. ശുഭാശംസകളോടെ.

Shukoor said...

കച്ചവടതാല്പര്യങ്ങള്‍ക്കനുസരിച്ച് സൗഹൃദം വളര്‍ത്തിഎടുക്കുന്നത് പോലെയാണ് ഇപ്പോള്‍ ബന്ധങ്ങളും. ലാഭമുണ്ടെങ്കില്‍ ബന്ധമുണ്ട് എന്ന സ്ഥിതി. ഈ കഥയും ആ ഒരു പോയന്റ്ലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഥ ഭംഗിയായിട്ടുണ്ട്. പിന്നെ പലരും പറഞ്ഞ പോലെ ആണുങ്ങളാണ് ഇക്കാര്യത്തില്‍ മുമ്പന്മാര്‍.

ജയിംസ് സണ്ണി പാറ്റൂര്‍ said...

നന്നായിരിക്കുന്നു. നരയുടെ ആക്രമണം
ദുരന്തം തന്നെ.

സുജിത് കയ്യൂര്‍ said...

nalla post.ashamsakal

കൂതറHashimܓ said...

മ്മ്..............
ഇല്ലാതാവുന്നതിന്റെ, വെണ്ടാതാവുന്നതിന്റെ വേദന

വീ കെ said...

അവർക്കുവേണ്ടി ജീവിച്ചെന്നു പറയുന്നയാൾ, അത് അവരെ ബോദ്ധ്യപ്പെടുത്താൻ കഴിഞ്ഞില്ലെന്നതല്ലെ സത്യം...

UNNIKRISHNAN said...

സ്വന്തം സുഖം കണ്ടെത്തിയെങ്കിലേ മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍ കഴിയുകയുള്ളൂ എന്ന് അയ്യാള്‍ ചിന്തിക്കാതെ പോയത് അയ്യാളുടെ തെറ്റ്.പിന്നെ കുടുംബം നന്നാക്കിയിട്ട് താന്‍ സുഖിക്കാം എന്നു കരുതുന്നതും വലിയ മണ്ടത്തരം.അപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കും.എല്ലാം കൊടുത്താലും അല്പ സുഖത്തിനുവേണ്ടി പോന്നവരുണ്ട്.അവര്‍ക്കായിക്കോട്ടേ ഈ കഥ.

കെ.എം. റഷീദ് said...

ഇത്തരം ഒരു പാടുകഥകള്‍ പ്രവാസികള്‍ക്ക് പറയാനുണ്ട്
ജീവിതം മുഴുവന്‍ പ്രവാസലോകത്ത്‌ ചിലവിട്ടു അവസാനം ഇവിടെത്തന്നെ മരണപെട്ടു . സുഹൃത്തുക്കള്‍ ജഡം നാട്ടില്‍ അയച്ചിട്ട് അത് ഏറ്റുവാങ്ങുവാന്‍ പോലും വരാതെ എയര്‍പോര്‍ട്ടില്‍ അനാഥമായി കിടന്ന ഒരു തമിഴന്റെ കഥ മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ട് . ഉയര്‍ന്ന ഉദ്യോഗം വഹിക്കുന്ന മകനും അവന്റെ അമ്മയ്ക്കും ഇ യാളുടെ ജഡം പോലും കാണേണ്ടാ എന്നു തുറന്നു പറയുകയും ചെയ്തിരുന്നു ..

moideen angadimugar said...

പ്രിയയുടെ വേറിട്ടൊരു അവതരണം.നന്നായിട്ടുണ്ട് കഥ.

തുഞ്ചന്‍പറമ്പ് മീറ്റ് said...

എസ് എ ജമീലിന്റെ ദുബൈ കത്തും മറുപടിക്കത്തും മുഴുവനായിത്തെന്നെ ഇവിടെ എന്റെ അഭിപ്രായമാക്കുന്നു.

lekshmi. lachu said...

കൊള്ളാം.

സങ്കൽ‌പ്പങ്ങൾ said...

ഭയപ്പെടുത്തുന്ന സ്നേഹമാണല്ലോ കഥകളില്‍ ..

ജാനകി.... said...

മഞ്ഞുതുള്ളി..,
ഉപേക്ഷിക്കപ്പെട്ട “അവളുടെ“ കഥ പറഞ്ഞ് പറഞ്ഞ് ആവർത്തന വിരസതയും വായിക്കുമ്പോഴുള്ള നിർവ്വികാരതയും നിറഞ്ഞ കഥാലോകത്ത് ഉപേക്ഷിക്കപ്പെട്ട “അവന്റെ“ കഥ പറഞ്ഞ് വ്യത്യസ്ഥയായിരിക്കുന്നു...ഈ കഥയൊരു സ്ത്രീയാൽ എഴുതപ്പെട്ടതു കണ്ട് എനിക്ക് അഭിമാനവും തോന്നുന്നു...

Sandeep.A.K said...

കഥ നന്നായി ട്ടോ.. അയാളുടെ മനോവ്യഥ ഞാനുമറിയുന്നു ഈ വാക്കുകളിലൂടെ... എന്റെ കണ്മുന്നിലൂടെ ഈ കഥാപാത്രങ്ങള്‍ പലവുരു കടന്നു പോയിരിക്കുന്നു.. ജീവിതം നമുക്ക് തരുന്ന ചില നേര്‍ കാഴ്ചകള്‍ .. പക്ഷെ ഒന്നുറപ്പാണ്.. ഉപ്പ് തിന്നുന്നവര്‍ വെള്ളം കുടിയ്ക്കാതെ വഴിയില്ല..

മഴത്തുള്ളികള്‍ said...

വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു കഥ.

പരസ്പരവിശ്വാസത്തിലും സ്നേഹത്തിലും ജീവിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ മറ്റുള്ളവര്‍ക്ക് മാതൃകയാവുന്നു. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഇന്ന് പലയിടത്തും കാണാന്‍ കഴിയും.

വേദനാജനകം.

Post a Comment

 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.