Pages

Thursday, May 30, 2013

മേഘമല്‍ഹാര്‍




അടുക്കളയ്ക്കപ്പുറത്തെ ഗ്രില്ലിലൂടെ പുറത്തേയ്ക്ക് നോക്കിയപ്പോള്‍ മലയ്ക്ക് മുകളില്‍ നിന്നും അരിച്ചിറങ്ങുന്ന പാലരുവികള്‍ ദൃശ്യമായി... പാടിത്തളര്‍ന്ന ഗായകനെപ്പോലെ മഴ ചിരിച്ചു...

നട്ടുച്ചനേരത്തെ ചാറ്റല്‍മഴയും അരണ്ടവെളിച്ചവും നനുത്തകാറ്റുമെല്ലാം എഴുതാനുള്ള എന്‍റെ ആന്തരികതൃഷ്ണയെ ഉണര്‍ത്തി.... ജാലകത്തിനടുത്തേയ്ക്ക് ലാപ്പുമായി ചേര്‍ന്നിരിക്കുമ്പോള്‍ എന്‍റെ തലച്ചോറിലെവിടെയോ ഒരു നുണയെ ന്യായീകരിക്കാനുള്ള കാരണങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു... ഇപ്പോഴുള്ള ഈ എഴുതാനുള്ളോരു പ്രചോദനം അതെനിക്ക് സ്വയം ബോധിപ്പിക്കണമായിരുന്നു.... അല്‍പംമുന്‍പ്‌ വായിച്ച മാധവിക്കുട്ടിയുടെ  " നരിച്ചീറുകള്‍ പറക്കുമ്പോള്‍ "  എന്ന ചെറുകഥാസമാഹാരമല്ല.....പിന്നെന്ത്...?

രണ്ടു ദിവസത്തെ ഹാങ്ങ്‌ഓവര്‍ .. തികട്ടിവരുന്ന ചില സംഭവങ്ങള്‍.. ഇല്ലെന്ന് ആയിരംവട്ടം മനസ്സില്‍ പറഞ്ഞാലും അതേതൊരു സാധാരണപെണ്ണിനെപ്പോലെയും എന്നെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു....
അവന്‍റെ മുന്‍പില്‍ ഞാനൊരു എഴുത്തുകാരിയാണ്... പുരോഗമനവാദി... ന്യൂജനറേഷന്‍ പ്രതിനിധി..  എങ്കിലും എല്ലാറ്റിനുമുപരി ഞാനൊരു പെണ്ണല്ലേ...! എനിക്കും വികാരപരമായി ചിന്തിക്കാനുള്ള സ്വാതന്ത്ര്യമില്ലേ...!!  ഇതവന്‍റെ തുറന്നുപറച്ചിലോ കുറ്റസമ്മതമോ ഒന്നുമല്ല.... സ്വന്തം ആണത്തം ബ്രാന്‍ഡ്‌ട് ആണെന്ന് അറിയിക്കാനുള്ള ഏതൊരു പുരുഷന്‍റെയും ത്വര....

 " അന്ന് രണ്ടുമണിക്കൂര്‍ കഴിഞ്ഞേ ഞാനവളുടെ ശരീരത്തെ സ്വതന്ത്രമാക്കിയുള്ളൂ...." , നിന്‍റെയീ വാക്കുകള്‍ എന്‍റെ ഹൃദയത്തെ, പ്രജ്ഞയെ തകര്‍ത്തുകളഞ്ഞു.... എനിക്കറിയാം സോജന്‍.. നീയീ രണ്ടുമണിക്കൂറും നിഷ്ക്രിയനായിരുന്നില്ലെന്ന്.. അവളുടെ വിയര്‍പ്പിന്‍റെ മധുരം നുണയുകയായിരുന്നെന്ന്‍.. അവളുടെ ഓരോ അംഗങ്ങളിലും  നിന്‍റെ വിരലുകള്‍ നൃത്തം ചെയ്യുകയായിരുന്നെന്ന്.... 

ആ നിമിഷങ്ങള്‍ നിനക്കൊരുപക്ഷെ മറക്കാന്‍ കഴിഞ്ഞേക്കുമായിരിക്കും പക്ഷെ നിന്നെമാത്രം സ്നേഹിക്കുന്ന എനിക്കോ.... ? നീയും ഞാനുമൊത്തുള്ള സ്വകാര്യനിമിഷങ്ങളില്‍ ഒരിക്കലെങ്കിലും ഒരു തന്മയീഭാവത്തോടെ അവള്‍ കടന്നുവരില്ലെന്ന് ഉറപ്പുപറയാന്‍ നിനക്കാവുമോ.....!!!

കാലഹരണപ്പെട്ട പ്രണയത്തിന് ഒരിക്കലും വിലയിടാറില്ല അതെപ്പോഴും അവന്‍റെയോ അവളുടെയോ വീരചരിത്രത്തിന്‍റെ സ്മാരകങ്ങളാവും.... ഒരുവിധത്തില്‍ നിന്‍റെ പൂര്‍വ്വപ്രണയവും അങ്ങിനെയാണ്....

വീണ്ടും ഒരു മഴക്കോള് പോലെ... ഇരുണ്ടുതുടങ്ങിയ ആകാശം എന്‍റെ മനസ്സുപോലെ....  ആര്‍ത്തലച്ചുപെയ്യാതെ അതുവെറുതെ വിതുമ്പിനിന്നു.... 

രണ്ടുദിവസമായി എന്‍റെ മൌനത്തിന്‍റെ കാരണങ്ങള്‍ അവന്‍ തിരയുന്നു..... എന്തുപറയും എന്ന അങ്കലാപ്പ്... എന്‍റെ സ്ത്രീത്വം അതിലുപരി ഈ ബുജി പ്രതിച്ഛായ..... അബലയും ചപലയുമാണ്‌ ഞാനെന്ന് അവനുതോന്നരുതല്ലോ... 

പുറത്ത് അവന്‍റെ സ്കോടയുടെ നിലയ്ക്കാതെയുള്ള ഹോണ്‍, ചിന്തകള്‍ക്ക് വിരാമമിട്ട് ഞാന്‍ ഗെയ്റ്റിനടുത്തേയ്ക്ക് ഓടി.... 
മഴക്കാറുമൂടിയ മുഖവുമായി ഞാന്‍ ചായക്കപ്പു നീട്ടുമ്പോള്‍ അവനെന്‍റെ തുറന്നുവെച്ച ലാപ്പിലൂടെ എന്നെത്തന്നെ ഉറ്റുനോക്കുകയായിരുന്നു....  പെയ്തൊഴിഞ്ഞ മാനം പോലെ അവന്‍ വെളുക്കെചിരിച്ചു....

" എന്താമോളെ..... !! " 

എന്നെചേര്‍ത്തുപിടിച്ച് മൂര്‍ദ്ധാവില്‍ ചുംബിച്ചപ്പോള്‍.. അവന്‍റെ ചൂടുനിശ്വാസങ്ങള്‍ എന്‍റെ കവിള്‍ത്തടത്തില്‍ പാറിനടന്നപ്പോള്‍.. എന്‍റെ സീമന്തരേഖയില്‍ ചാര്‍ത്തിയ കുങ്കുമം അവന്‍റെ ചുണ്ടുകളെ ചുവപ്പിച്ചപ്പോഴെല്ലാം ഞാന്‍ പെയ്യുകയായിരുന്നു.... !!

അതേസമയം അതേതാളത്തോടെ ശക്തമായി അവന്‍റെ ഹൃദയത്തില്‍ ഒരായിരം പെരുമ്പറകള്‍ മുഴങ്ങിക്കൊണ്ടിരുന്നു..... സത്യത്തിന്‍റെ നിര്‍വചനം അവന്‍റെ ഹൃദയത്തിലേക്ക് പുതിയവെര്‍ഷനില്‍ അപ്ഡേറ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരുന്നു.....

അറിഞ്ഞിട്ടും അറിയാതെ അവന്‍റെ നെഞ്ചില്‍ മുഖമമര്‍ത്തി ഞാന്‍ പുഞ്ചിരിച്ചു.... പിന്നെ പതിയെ മന്ത്രിച്ചു... " നിന്‍റെ സത്യങ്ങളെക്കാള്‍ എനിയ്ക്കുപ്രിയം നിന്‍റെ  നുണകളോടാണ്....!! "

______________________________________________________________________


Saturday, December 24, 2011

ഇസബെല്ല - 2

                                                             
                                                                   ഭാഗം-രണ്ട്

കുന്നിന്‍ചെരുവിലൂടെ വളഞ്ഞുപുളഞ്ഞോഴുകുന്ന ഒറ്റയടിപാത..പാതയ്ക്കിരുവശവും പൈന്‍മരങ്ങള്‍ ഇടതിങ്ങി
നില്‍ക്കുന്നുണ്ട്....കുന്നിന്മുകളിലായി തലയുയര്‍ത്തി നില്‍ക്കുന്ന സെന്റ്മേരീസ് കത്തീഡ്രല്‍ ,ലോഹനിര്‍മ്മിതമായ കുരിശുരൂപം മൂടല്‍മഞ്ഞിനാല്‍ അവ്യക്തമാണ്...

കുഞ്ഞിനേയും അടക്കിപിടിച്ച് മുകളിലേക്ക് നടക്കുമ്പോള്‍
എമിലി വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.....മനസ്സ്‌ പ്രക്ഷുബ്ധമാണ് , തങ്ങളുടെ ഇടവകയിലെ  പള്ളിവികാരിയായ ക്ലെമെന്റ് ലിയോയുടെ വാക്കുകളിലാണ് തന്‍റെയും ആബേലിന്‍റെയും ഇനിയുള്ള ജീവിതം....
അര്‍ത്ഥമില്ലാതായ തങ്ങളുടെ ജീവിതത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് ഈ കുരുന്നിന്റെ വരവ്...വളര്‍ത്താനുള്ള അനുമതി ലഭ്യമായില്ലെങ്കില്‍ വീണ്ടും തങ്ങളുടെ ജീവിതം ഏകാന്തതയുടെ പടുകുഴിയിലേക്ക്
പതിയ്ക്കും.......

ആബേല്‍ കപ്പ്യാര്പണി തുടങ്ങിയിട്ട് നീണ്ട പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞിരുന്നു.... പിതാവായ വിക്ടര്‍ മാര്‍ക്കസിന്റെ മരണത്തോടെ ആബേല്‍ മാര്‍ക്കസിനെ പള്ളിവികാരി നേരിട്ട് നിയമിക്കുകയായിരുന്നു...
കുടുംബത്തിന്‍റെ ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടാണ് അദ്ദേഹത്തെക്കൊണ്ട് കരുണാര്‍ദ്രമായ ഇങ്ങിനെയൊരു നിലപാട് എടുപ്പിച്ചത്..... പേരുപോലെതന്നെ കരുണയുള്ളവനും അതേസമയം കര്‍ക്കശക്കാരനുമായിരുന്നു ക്ലെമെന്റ് ലിയോ അച്ഛന്‍.......

ഓരോന്നും ചിന്തിച്ച് പള്ളിമുറ്റത്തെത്തിയത് എമിലി അറിഞ്ഞില്ല.... കുര്‍ബാന കഴിഞ്ഞ് ആളുകള്‍
പിരിഞ്ഞു പോയിരുന്നു....ആബേലിന്‍റെ നിര്‍ദേശപ്രകാരമാണ് അവള്‍ വൈകിയെത്തിയത്....കുഞ്ഞിനെ
കാണുമ്പോള്‍ പലര്‍ക്കും പലസംശയങ്ങളും ഉണ്ടാവും അവയ്ക്കൊക്കെ മറുപടി കൊടുക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു പ്രഹേളികയായി ആബേലിന് തോന്നിയിരുന്നു........

എമിലിയുടെ നില്‍പ്പ് കണ്ടുകൊണ്ടാണ് ആബേല്‍ പള്ളിമേടയില്‍ നിന്നും പുറത്തേയ്ക്ക് എത്തിയത് ......
ആബേലിനൊപ്പം ക്ലെമെന്റച്ചന്റെ മുറിയിലേക്ക് നടക്കുമ്പോള്‍ അവള്‍ അച്ഛനെന്തെങ്കിലും സൂചന നല്‍കിയിട്ടുണ്ടോ എന്ന് രഹസ്യമായി അന്വേഷിക്കാതിരുന്നില്ല..... ആബേല്‍ വെറുതെ മൂളുകമാത്രം ചെയ്തു....
എമിലിയുടെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു.....

മുറിയിലേക്ക് പ്രവേശിച്ചതും ക്ലെമെന്റച്ഛന്‍റെ സൂക്ഷ്മമായ നോട്ടം എമിലിയിലേക്കും കൈകളില്‍ അടക്കിപ്പിടിച്ച
കുഞ്ഞുതുണിക്കെട്ടിലേക്കും പാറിവീണു........

" ദാ ! കുഞ്ഞിനെ ഇവിടെകൊണ്ടുവന്നു കിടത്തു..." മൂലയ്ക്ക് ചേര്‍ത്തുവെച്ച മേശയിലേക്ക് വിരല്‍ചൂണ്ടി അദ്ദേഹം ആജ്ഞാപിച്ചു.........

എമിലി ഭവ്യതയോടെ പാതിരിയുടെ ആജ്ഞ ശിരസാവഹിച്ചുകൊണ്ട്
മേശയ്ക്കരികിലേക്ക് ഒതുങ്ങിനിന്നു......

ക്ലെമെന്റച്ഛന്‍ പുതപ്പുമാറ്റി ആ കുഞ്ഞുസുന്ദരിയുടെ മുഖത്തേക്ക് ഉറ്റുനോക്കി........ അദ്ദേഹത്തിന്‍റെ ഹൃദയത്തില്‍
ഒരു വേലിയേറ്റമുണ്ടായി.., ആ വികാരവിചാരങ്ങളെ അറിഞ്ഞപോലെ അവള്‍ മനോഹരമായി പുഞ്ചിരിച്ചു.... അദ്ദേഹത്തിന്‍റെ വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി........ ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം ക്ലെമെന്റച്ഛന്‍ പതിയെ മുരടനക്കി.....

എമിലിക്കും ആബേലിനും അഭിമുഖമായി നിന്നുകൊണ്ട് ക്ലെമെന്റ്ലിയോ പാതിരി ഉച്ചത്തില്‍ ചോദിച്ചു...

" പറയൂ !! എന്താണ് നിങ്ങളുടെ ആഗ്രഹം.........? "

ആബേലും എമിലിയും ഒരുമയോടെ ശബ്ദിച്ചു...
" ഞങ്ങള്‍ വളര്‍ത്തിക്കോളാം പിതാവേ..!! "

" ശരി ! എങ്കില്‍ അങ്ങിനെയാവട്ടെ... !! പക്ഷെ ഒരു വ്യവസ്ഥയുണ്ട്... നാളെ ഇവള്‍ക്ക് അവകാശികള്‍ ഉണ്ടാവാം...
അവര്‍ വന്ന് തിരികെ ആവശ്യപ്പെട്ടാല്‍ യാതൊരു ഉപേക്ഷയും കൂടാതെ നിങ്ങളിവളെ തിരികെ നല്‍കണം.. അതിനു
നിങ്ങള്‍ക്ക് സമ്മതമാണോ അതാണ്‌ നമുക്കറിയേണ്ടത്..............? "

ആബേലും എമിലിയും മുഖത്തോടുമുഖം നോക്കി...എന്തു വ്യവസ്ഥകളും അവര്‍ക്ക് സ്വീകാര്യമായിരുന്നു കാരണം
ഒറ്റദിവസംകൊണ്ട്തന്നെ അവള്‍ അവരുടെ ഹൃദയങ്ങള്‍ കയ്യടക്കിയിരുന്നു..........

" സമ്മതം !! " ആബേലും എമിലിയും ഇപ്രാവശ്യവും ഒന്നിച്ചു.............
ഈ ഒത്തൊരുമയില്‍ ക്ലെമെന്റച്ഛന് അത്ഭുതം തോന്നാതിരുന്നില്ല എങ്കിലും അതദ്ദേഹം പ്രകടിപ്പിച്ചില്ല........

" എങ്കില്‍ മാമോദിസയ്ക്കുള്ള തിയ്യതി കുറിച്ച് എന്നെ സമീപിക്കൂ......ശേഷം തീരുമാനിക്കാം വേണ്ടാതെന്താണെന്ന്...........ഇപ്പോള്‍ പൊയ്ക്കോളൂ......!! "

എമിലിയുടെയും ആബേലിന്‍റെയും സന്തോഷത്തിന് അതിരുകളുണ്ടായിരുന്നില്ല......... അവര്‍ ക്ലെമെന്റച്ഛനോട്
തികഞ്ഞ നന്ദി അറിയിച്ചു........ കുഞ്ഞിനേയും കൊണ്ട് തിരിഞ്ഞുനടക്കുമ്പോള്‍ ക്ലെമെന്റച്ഛന്‍ വീണ്ടുമൊരു കാര്യം കൂടി അവരോട് ഉണര്‍ത്തിച്ചു........  അവരത് കാതുകള്‍ കൊണ്ടല്ല ഹൃദയം ചേര്‍ത്താണ് കേട്ടത്.....

" ആബേല്‍ ! ഇവള്‍ക്ക് ഇസബെല്ല എന്ന് നാമധേയം ചെയ്യൂ.........ദൈവസേവാര്‍ത്ഥം സമര്‍പ്പിക്കപ്പെട്ട
കുഞ്ഞാണിവള്‍.. ഇവള്‍ക്ക് അച്ഛനും അമ്മയുമാകുക..! വേണ്ടത് ചെയ്യുക... നിങ്ങള്‍ക്ക് നല്ലത് വരും...."

ക്ലെമെന്റ്ലിയോ പാതിരിയുടെ അനുഗ്രഹം ചൊരിഞ്ഞ വാക്കുകളില്‍ ആബേലും എമിലിയും സ്വര്‍ഗ്ഗതുല്യമായ ഒരാനന്ദം അനുഭവിച്ചറിഞ്ഞു........
_____________________________________________________________

                                                                                                             തുടരും...............................

Tuesday, December 13, 2011

ഇസബെല്ല

                                                        
                                                                  ഭാഗം-ഒന്ന്

ദക്ഷിണയൂറോപ്പിലെ സ്കാന്ടിനെവിയന്‍ രാജ്യങ്ങളില്‍ ഒട്ടനവധി ദ്വീപുകള്‍ ചേര്‍ന്ന മനോഹരമായ രാജ്യമാണ് ഡെന്മാര്‍ക്ക്‌...
ഡെന്മാര്‍ക്ക് ദ്വീപസമൂഹങ്ങളില്‍പ്പെട്ട ഫിന്‍ഐലന്‍ഡിലെ സാമാന്യവലുപ്പമുള്ള ഒരു
പട്ടണമാണ് ഒടെന്‍സ് , സമൃദ്ധമായ ഗോതമ്പുപാടങ്ങളും മള്‍ബറി കാടുകളും ആപ്പിള്‍,സ്ട്രോബെറി
തോട്ടങ്ങളുമുള്‍പ്പെട്ട ഒടെന്‍സ് മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ ഉള്‍ക്കൊണ്ട ഒരു പട്ടണമായിരുന്നു..............


                                      ഡിസംബറിലെ ഒരു ക്രിസ്മസ് സായാഹ്നം , ശൈത്യം പൊഴിയുന്ന കുന്നിന്‍ചെരുവുകളും  സൈപ്രസ്മരക്കാടുകളുമുള്ള ഒടെന്‍സിലെ ഒരു സുന്ദരഗ്രാമം.... മഞ്ഞുവീഴ്ച പതിവിലും കഠിനമായതിനാല്‍
ഗ്രാമവാസികള്‍ പുറത്തിറങ്ങാന്‍ പോലും മടിച്ചു... നെരിപ്പോടിനു ചുറ്റുമിരുന്ന് കുശലംപറഞ്ഞും തിന്നും
കുടിച്ചും അവര്‍ സമയം തള്ളിനീക്കി....കരോള്‍ഗാനങ്ങള്‍ മഞ്ഞുപോലെ അലിഞ്ഞില്ലാതായി.....ആര്‍ക്കും
അതിലൊന്നും താല്പര്യമുണ്ടായിരുന്നില്ല , പുറത്തിറങ്ങാന്‍ കഴിയാത്ത വിധം തുടരെതുടരെയുള്ള മഞ്ഞുവീഴ്ച
അവരുടെ മനംമടുപ്പിച്ചു... എങ്കിലും വിഭവസമൃദ്ധമായ ആഹാരം പാകം ചെയ്യുന്നതില്‍ അവര്‍ വ്യാപൃതരായി...
തീപ്പട്ടികൂടുകള്‍ പോലുള്ള വീടുകളില്‍ നിന്ന് വറുത്ത ഇറച്ചിയുടെയും മധുരവീഞ്ഞിന്‍റെയും കൊതിപ്പിക്കുന്ന
ഗന്ധം പരന്നൊഴുകി.....തെളിഞ്ഞ നിലാവും നക്ഷത്രങ്ങളും ഇല്ലാതിരുന്ന ആ രാത്രിയെ വരവേല്‍ക്കാന്‍ ഭൂമിയിലെ
നക്ഷത്രകൂടുകള്‍ അണിനിരന്നു....പലവര്‍ണ്ണങ്ങളിലുമുള്ള നക്ഷത്രവിളക്കുകള്‍ ആ ഗ്രാമത്തെ പ്രശോഭിതമാക്കി.....
ഗ്രാമപാതയ്ക്ക് എതിര്‍വശത്ത്‌ കുറച്ചുദൂരം പിന്നിടുമ്പോള്‍ മരവേലിയോട് കൂടിയ ഒരു ഒറ്റപ്പെട്ട വീടുണ്ട്..........
മനോഹരമായ സ്വാഭാവികപുല്‍ത്തകിടിക്ക് മുകളിലായി മരപാളികള്‍ ചേര്‍ത്തു നിര്‍മ്മിച്ച ഒരു കൊച്ചുവീട്...
മേല്‍ക്കുരയുടെ പകുതിയോളം മഞ്ഞുമൂടിയിരുന്നു...വീടിനോട് ചേര്‍ന്നുനിന്നിരുന്ന വില്ലോമരത്തിന്‍റെ ചില്ലകള്‍
മഞ്ഞുപാളികളുടെ കനത്തഭാരംമൂലം മേല്‍ക്കുരയിലേക്ക് പാതിചാഞ്ഞിട്ടുണ്ട്...
ഈ കൊച്ചുവീട്ടിന്‍റെ ഏകാന്തതളങ്ങളില്‍ വീട്ടുകാരായ ആബേലും എമിലിയും കയ്പ്പുള്ളഓര്‍മ്മകളുടെ
കനത്തഭാരവും പേറി രണ്ടാത്മാക്കളായി ജീവിക്കുന്നു............

            
                         ഏകാന്തതയുടെ അഞ്ചുവര്‍ഷങ്ങള്‍ ഓടിയൊളിക്കാന്‍ കഴിയാത്തവിധം മുന്‍പില്‍ നില്‍ക്കുന്നു, ആബേലിന്‍റെ ഹൃദയം തേങ്ങി...... തന്‍റെയും എമിലിയുടെയും വിവാഹം കഴിഞ്ഞിട്ട് എട്ടുവര്‍ഷത്തോളം ആയിരിക്കുന്നു... ആദ്യവര്‍ഷങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും കടന്നുപോയി..
പക്ഷെ ഒരു കുഞ്ഞിന്‍റെ കുറവ് കാലം കഴിയുംതോറും അവരെ ശക്തമായി അലട്ടിക്കൊണ്ടിരുന്നു......
ജീവിതത്തിനോട് നിരാശബാധിച്ച രണ്ടു പേക്കോലങ്ങള്‍,അവരെക്കുറിച്ച് അവര്‍തന്നെ വിശേഷിപ്പിക്കുന്നത്
ഇങ്ങിനെയാണ്..അതിശൈത്യമുള്ളയീ ക്രിസ്മസ് രാത്രിയില്‍ ചുരുണ്ടുകൂടി നെരിപ്പോടിനു മുന്‍പില്‍
കിടക്കുമ്പോള്‍ അയാള്‍ ഒരിക്കലും ഓര്‍ത്തിരുന്നില്ല തനിക്കും എമിലിക്കും ഇതുപോലൊരു ഭാഗ്യമുണ്ടാവുമെന്ന്.....
        

ദ്രവിച്ചുതുടങ്ങിയ മരവാതില്‍ ശക്തമായ ഇടിയേറ്റ് കുലുങ്ങി........

" നോക്കൂ ആബേല്‍ !! ആരോ നമ്മുടെ വാതിലില്‍ ശക്തിയായി ഇടിക്കുന്നു...എണീക്കൂ ..
കൊടുംശൈത്യത്തില്‍ ആരോ ബുദ്ധിമുട്ടുന്നുണ്ട്....."

കണ്ണുകള്‍ തിരുമ്മി എമിലിയെ നോക്കുമ്പോള്‍ ആബേലിനും തോന്നി പുറത്തു ആരോ സഹായത്തിനു വേണ്ടി കേഴുന്നതുപോലെ........ എഴുന്നേറ്റുച്ചെന്ന് മരവാതിലിന്‍റെ കൊളുത്തുനീക്കുമ്പോള്‍
ആബേലിന് തെല്ലും ഭയംതോന്നിയില്ല... ശൈത്യം അത്രയ്ക്ക് കഠിനമാണ് വഴിപോക്കരില്‍ ചിലര്‍ മരണത്തെ
മുഖാമുഖം കാണും.... തണുത്തുറഞ്ഞ രക്തധമനികളെ ചൂടുപിടിപ്പിക്കാന്‍ നെരിപ്പോട് തിരയും........
ഇന്നും അതുപോലെ ആരോ സഹായത്തിനായി തങ്ങളുടെ മുന്‍പില്‍ എത്തിയിരിക്കുന്നു....

വാതിലിന്‍റെ ഒരു പാളിതുറന്ന് ആബേല്‍ തലപുറത്തേയ്ക്കിട്ടു നോക്കി.....

" ഹേയ് എമിലീ !! പുറത്താരുമില്ലല്ലോ........"
" ഒന്നുകൂടിനോക്കൂ പിന്നെയാരാണ് വാതിലില്‍ ശക്തമായി മുട്ടിയത്‌.......? "

ആബേലിന്‍റെ കണ്ണുകള്‍ പുറത്തെ ഇരുട്ടിലേക്കും വെള്ളാരംകല്ലുകള്‍ പതിച്ച മുറ്റത്തേയ്ക്കും നീണ്ടു....
നക്ഷത്രവിളക്കിന്‍റെ ചുവന്നവെളിച്ചത്തില്‍ വില്ലോമരത്തിന്‍റെ ചുവട്ടിലായി ഒരു രോമപുതപ്പ്
ചുരുട്ടിവെച്ചിരിക്കുന്നത് ആബേല്‍ ശ്രദ്ധിച്ചു....അയാളതിലേക്ക് സൂക്ഷിച്ചുനോക്കി പതുക്കെ പറഞ്ഞു.....

" എമിലി !! ഇതുകണ്ടോ ഒരു രോമപുതപ്പ് ,അതിനുള്ളില്‍ എന്തോ അനങ്ങുന്നുണ്ട്..വെളിച്ചം അടുത്തേക്ക്‌
കൊണ്ടുവരൂ...." മെഴുകുതിരിക്കുറ്റിയുടെ തെളിഞ്ഞപ്രകാശത്തില്‍ അവരാക്കാഴ്ച കണ്ടുനടുങ്ങി...
രോമപുതപ്പിനുള്ളില്‍ മാസംപോലുംതികയാത്ത ഒരു കൊച്ചുകുഞ്ഞു കൈകാലുകള്‍ ശ്രമകരമായി ചലിപ്പിക്കുന്നു...

" ആബേല്‍ !! ഇതൊരു പെണ്‍കുഞ്ഞാണ്‌..കൊച്ചുസുന്ദരി...ഇവളെ ഇവിടെ കൊണ്ടുവന്നു കിടത്തിയിട്ട്
അധികനേരമായിട്ടില്ല , നോക്കൂ തണുപ്പ് തട്ടിയപ്പോള്‍ അവളുടെ മുഖം ചുളിയുന്നു..."

കൊച്ചുസുന്ദരിയെ വാരിയെടുത്ത് മാറോടുചേര്‍ത്തപ്പോള്‍ അവളുടെ കുഞ്ഞുവിരലുകള്‍ എമിലിയുടെ മാറില്‍
പരതി,ചുവന്നുതുടുത്ത ചുണ്ടുകള്‍ നുണച്ചു നീലകണ്ണുകള്‍ കൂര്‍പ്പിച്ച് അവള്‍ എമിലിയെ ഉറ്റുനോക്കി..............
വര്‍ഷങ്ങളായി ഉറങ്ങിക്കിടന്ന എമിലിയുടെ മാതൃത്വം ഉണര്‍ന്നു.........

" ആബേല്‍ !! നമുക്ക് കര്‍ത്താവ്‌ നല്‍കിയ സമ്മാനമാണിവള്‍, നമുക്കിവളെ വളര്‍ത്താം......"

ഭയത്താല്‍ ആബേലിന്റെ ശരീരം വിറച്ചു , അന്നത്തെ നിയമങ്ങള്‍ കര്‍ശനമായിരുന്നു പ്രഭുക്കന്മാരുടെ
ഭരണത്തിന്‍ കീഴിലായിരുന്നു ഒരോ പ്രവിശ്യകളും.. സ്വേച്ഛാധിപതികളായ പ്രഭുക്കന്മാര്‍ തന്നിഷ്ടത്തിന് നിയമങ്ങള്‍
ഉണ്ടാക്കുകയും അത് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയും  ചെയ്തിരുന്നു... ചെറിയകുറ്റങ്ങള്‍ക്ക് പോലും
വലിയ ശിക്ഷകള്‍ നടപ്പാക്കിയിരുന്നു...

" ആബേല്‍ !!...."  എമിലിയുടെ ശബ്ദം അയാളുടെ ചിന്തകളെ നിഷ്പ്രഭമാക്കി... വാക്കുകള്‍ക്കു വേണ്ടി പരതിയ
 ആബേല്‍ എമിലിയെ ഉറ്റുനോക്കി...അയാളുടെ വാക്കുകള്‍ ചിലമ്പിച്ചു...

"നോക്കൂ ! നമ്മള്‍ വളരെ കഷ്ടിച്ചാണ് കഴിഞ്ഞുകൂടുന്നത്.അന്നന്നത്തെ അന്നത്തിനു വേണ്ടി കഷ്ടപ്പെടുന്നു,
അതിനിടയില്‍ ഈ കുഞ്ഞിന്‍റെ കാര്യം നമുക്കധികഭാരമാവും,ഒരു കാര്യംചെയ്യാം നമുക്കിവളെ ക്ലെമെന്റച്ഛനെ
ഏല്പിക്കാം.....പോരാത്തതിന് പ്രവിശ്യാനിയമം ഈ കുഞ്ഞിനെ വളര്‍ത്താന്‍ നമ്മെ അനുവദിക്കില്ല "

" ആബേല്‍ പറഞ്ഞത് വാസ്തവമാണ് പക്ഷെ നമുക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അതിനെ സംരക്ഷിക്കാന്‍ 
ബാധ്യതപ്പെട്ടവരാകില്ലേ നമ്മള്‍ , അന്നും ഇതുപോലെ ഒഴിഞ്ഞുമാറാന്‍ കഴിയുമോ....? നിയമപ്രശ്നങ്ങള്‍ നമുക്ക്
ക്ലെമെന്റച്ഛനുമായി സംസാരിക്കാം..അദ്ദേഹം തീരുമാനിക്കട്ടെ..." 

ആബേലിന് ഉത്തരമില്ലാതായി...
എമിലിയുടെ മടിയില്‍ക്കിടന്നു കൈകാലിട്ടടിക്കുന്ന കൊച്ചുസുന്ദരിയെ നോക്കിയിരിക്കുമ്പോള്‍
ആബേലിന്‍റെ ഹൃദയം തരളമായി......
__________________________________________________________________

                                                                                                               തുടരും....................

Friday, August 19, 2011

അസ്തമയസൂര്യന്‍ എന്നോട് പറഞ്ഞത്..



ചക്രവാളസീമയ്ക്കപ്പുറം പ്രശാന്തമായ സന്ധ്യയ്ക്ക് ഓര്‍മ്മകളുടെ
ചിതല്‍തിന്ന മൂടുപടങ്ങളില്ല...വേദനയോടെ പറന്നുപോയ എന്‍റെ പറവയ്ക്ക് ആരോ നിഴല്‍ച്ചിറകുകള്‍ തുന്നിച്ചേര്‍ത്തിരുന്നു..ഇളംകാറ്റിന്റെ നനുത്ത തൂവലുകള്‍ മിഴികളെ പൊതിഞ്ഞപ്പോള്‍ വരണ്ട കവിള്‍ത്തടങ്ങളെ
നനച്ച് രണ്ടരുവികള്‍ പിറന്നു.... മേഘക്കീറുകള്‍ക്കിടയില്‍പ്പെട്ട് പിടയുന്ന
നക്ഷത്രക്കുഞ്ഞുങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ ഹൃദയത്തില്‍ മൌനമായൊരു നൊമ്പരം വിങ്ങി...

" വിമല്‍.. നമുക്കീ മഴ നനയണം..."

" എന്താ വര്‍ഷാ നിനക്കു വട്ടായോ...മഴയെവിടെ...? "

" നോക്കൂ വിമല്‍ മഴയോടൊപ്പം ഈ മരുക്കളും പെയ്യുന്നുണ്ട്....

ദേ.. ! നീണ്ട ശിഖരങ്ങള്‍ നീട്ടിയാ വെള്ളമേഘങ്ങളില്‍ തൊട്ട് അവ കിന്നാരം പറയുന്നുണ്ട് ................ "

" മതി വര്‍ഷാ നിന്‍റെ വിഭ്രാന്തികള്‍.... "

" വിമല്‍.. നീയെന്നെ പ്രണയിക്കുന്നുണ്ടോ...? "

" നിന്‍റെ മിഴികള്‍ കോര്‍ത്ത് അധരത്തില്‍ നുകര്‍ന്ന് ഞാനെന്‍റെ പ്രണയം പങ്കുവെക്കാം....അതുമതിയോ...? "

" വിമല്‍... നിന്നില്‍ ഒരു മഴ പെയ്യുന്നുണ്ട്.... എനിക്കൊപ്പം നീയും............... "

കടലലകള്‍ കാറ്റിനൊപ്പം ഇളകിമറിഞ്ഞു....ഓര്‍മ്മകള്‍ കൂടുതല്‍ തെളിച്ചത്തോടെ എന്നിലൂടെ പറന്നു നടന്നു........

" സന്ധ്യയുടെ ചുവപ്പില്‍ , വിമല്‍ നിന്‍റെ കണ്ണുകളില്‍ അഗ്നി ജ്വലിക്കുന്നുണ്ട്..."

" എനിക്കിപ്പോള്‍ പിതൃത്വം ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ട് വര്‍ഷാ... "

" വിമല്‍ എനിക്കു പരിഭവമില്ല...  നിന്റെയീ നിഴല്‍ച്ചിറകുകള്‍ ഞാനവയ്ക്കു നല്‍കട്ടെ.... ? "

"  വര്‍ഷാ..... നീ പറയുന്നത്.....?  "

" അതെ വിമല്‍....!! അസ്തമയസൂര്യന്‍ എന്നോടു പറഞ്ഞതും അതായിരുന്നു......"

____________________________________________________________________

Sunday, July 24, 2011

കളിത്തോഴന്‍




മുറ്റത്തെ പൈപ്പില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടുകൊണ്ടാണ് വസുന്ധരാമ്മ പുറത്തേക്ക് വന്നത്...

" പൈപ്പ്‌ തുറന്നിട്ട്‌ ഈ പെണ്ണിതെവിടെ പോയി...? "

" ആമീ.............!! ഒച്ചേം അനക്കോം ഒന്നും കേക്കിണില്ലല്ലോ ഭഗവാനേ ! നിറവയറും വെച്ച് ഈ കുട്ടിയിതെന്താ കാണിക്കണത് ....? "

വസുന്ധരാമ്മ പൈപ്പടച്ച് തിരിയുമ്പോള്‍ കിഴക്കേത്തൊടിയുടെ അറ്റത്ത് ഒരു നിഴലാട്ടം കണ്ടു...
നിറവയറും താങ്ങിപിടിച്ചു കറിയാച്ചന്‍റെ തൊടിയിലേക്ക് മിഴിനട്ടു നില്‍ക്കുകയായിരുന്നു അഭിരാമി...

" എന്താ ആമീ ഇത് !! പല്ലും തേയ്ക്കാതെ പൈപ്പും തുറന്നിട്ട്‌ തൊടിയില് എന്തെടുക്ക്വാ..? , പുറത്തു മഞ്ഞുണ്ട് ട്ടോ....!!
നനഞ്ഞുകിടക്കണ ഉണക്കിക്കിലയില്‍ നല്ല മൂത്തപാമ്പുണ്ടാവും...., വേഗം ഇങ്ങോട്ടു പോരൂ കുട്ടീ ......!!
പെറ്റെണീറ്റു പോവുമ്പോഴേക്കും എന്തൊക്കെ ഉണ്ടാക്കിതീര്‍ക്ക്വോ എന്തോ.....!! "

" നോക്കമ്മേ ! ഞാനും ശരത്തേട്ടനും കൂടിനട്ട ആ ഗോമാവില്ലേ.. ദാ..! അത് കായ്ച്ചിരിക്കുണൂ...!! എന്ത്രയാ മാങ്ങോള്!! മാമ്പഴപുളിശ്ശേരി
കഴിക്കാന്‍ കൊതിയാവുണു.............!! " കറിയാച്ചന്‍റെ തൊടിയിലേക്ക് വിരല്‍ചൂണ്ടിയുള്ള ആമിയുടെ പറച്ചില്‍ കേട്ടപ്പോള്‍
വസുന്ധരാമ്മയുടെ ഉള്ളിലൊരു പുകച്ചില്‍ അനുഭവപ്പെട്ടു.......

" കൂടപ്പിറപ്പാണെന്നു പറഞ്ഞിട്ടെന്താകാര്യം ആവോളം പറഞ്ഞതാ അന്യജാതിക്കാര്‍ക്ക് തൊടികൊടുക്കണ്ടാന്ന്‍... !!
എന്തായിരുന്നു അന്നത്തെ വാശി.......!! , വില്‍ക്കല്ലേ എങ്കില്‍ ഞാനെടുത്തോളാന്ന്‍ അന്നേ വിശ്വേട്ടന്‍ പറഞ്ഞതാ....അതിലാ പിഴച്ചത്
അന്യര്‍ക്ക് വെറുതെ കൊടുത്താലും കൂടപ്പിറപ്പിന് കൊടുക്കില്ല്യാത്രേ......!! എന്നിട്ടിപ്പോ എന്തായീ തറവാട്ടുവകയില്‍ കണ്ണിക്കണ്ട ജാതികള്
കിടന്നു നെരങ്ങാനായി......"

അമ്മയുടെ ആത്മഗതം കേട്ടപ്പോള്‍ അഭിരാമിക്ക് ഒന്നും പറയേണ്ടിയിരുന്നില്ല എന്നുതോന്നി...

എല്ലാറ്റിനും അമ്മാമയെ മാത്രം കുറ്റപ്പെടുത്താന്‍ കഴിയില്ല..... ശരത്തേട്ടനു വേണ്ടി തന്നെ ഒരുപാട് ആഗ്രഹിച്ചതല്ലേ അമ്മാമേം അമ്മായീം ,
പഠിപ്പു പോരെന്നും പറഞ്ഞ് അച്ഛനും അമ്മേം  കൂടി ആ ആലോചന വേണ്ടെന്നു വെയ്ക്കുമ്പോള്‍ വിളറിമങ്ങിയ അവരുടെ
മുഖങ്ങള്‍ ഇപ്പോഴും മറക്കാന്‍ കഴിഞ്ഞിട്ടില്ല....! കുട്ടിക്കാലം മുതല്‍ക്കെ പറഞ്ഞുവെച്ച ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ അന്ന് അച്ഛനുമമ്മയ്ക്കും
ഏറെ ന്യായങ്ങളുണ്ടായിരുന്നു....... പണവും പ്രതാപവും കൊണ്ട് ബന്ധത്തെ അളക്കാന്‍ കഴിയില്ലെന്നു പറഞ്ഞിരുന്ന അച്ഛന്‍
ഒരവസരം വന്നപ്പോള്‍ എല്ലാം മറന്നു..... അച്ഛനെ എതിര്‍ക്കാനുള്ള ത്രാണി അന്ന് അമ്മാമയുടെ കുടുംബത്തിനുണ്ടായിരുന്നില്ല.....!!!

എല്ലാം വിറ്റ്പെറുക്കി യാത്രപോലും പറയാതെ പോകുമ്പോള്‍ ഒന്നു തിരിച്ചുവിളിക്കാനോ കൂടെപോവാനോ കഴിയാതെ വഴിവക്കില്‍
ഒരു കുറ്റവാളിയെപ്പോലെ തലകുമ്പിട്ടുനിന്ന തന്‍റെ നിസ്സഹായത ദൂരെനിന്നെങ്കിലും ഒരുപക്ഷെ ശരത്തേട്ടന്‍ കണ്ടിട്ടുണ്ടാവും...........
അന്നുമുതല്‍ ഇന്നോളം തന്‍റെ കണ്ണുനീര്‍ ഉണങ്ങിയിട്ടില്ല.... മറ്റൊരാളുടെ ഭാര്യയായിട്ടും അയാളുടെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിട്ടും
മനസ്സെന്നും ശരത്തേട്ടന്‍റെ ഓര്‍മ്മകളിലൂടെ മാത്രം സഞ്ചരിച്ചിരുന്നു.....

അഭിഷേക് - അഭിരാമി, പേരില്‍ എന്താ ഒരു ചേര്‍ച്ച....!! , രണ്ടുപേരും എഞ്ചിനീയര്‍മാര്‍....ഇതില്‍പരം വേറെന്തു പൊരുത്തം വേണം.....
ലണ്ടനില്‍നിന്നുമുള്ള എഞ്ചിനീയര്‍ ചെറുക്കന്‍ എന്നുകൂടി കേട്ടപ്പോള്‍ അച്ഛനില്‍ നിന്നും മറുത്തൊരു തീരുമാനം ഉണ്ടായില്ല.......
അഭിഷേകും താനും തമ്മിലുള്ള വിവാഹം പെട്ടെന്നുതന്നെ നിശ്ചയിക്കപ്പെട്ടു.....

കുട്ടിക്കാലം മുതല്‍ക്കെ ഭയത്തോടു കൂടി മാത്രം കണ്ടിരുന്ന സ്നേഹമായിരുന്നു അച്ഛന്‍... ! "
വിശ്വനാഥമേനോന്‍ " എന്ന അദ്ദേഹത്തിന്‍റെ താന്‍പോരിമയ്ക്ക് എതിര്‍പ്പുപ്രകടിപ്പിക്കാന്‍ കുടുംബത്തിലാര്‍ക്കും കഴിയുമായിരുന്നില്ല.....
ആരും കാണാതെ, ഒന്നും പുറത്തു കേള്‍പ്പിക്കാതെ പുതപ്പിനടിയില്‍ എത്ര ദിനങ്ങള്‍ താന്‍ കരഞ്ഞുതീര്‍ത്തിരിക്കുന്നു................
ഇന്നും ആ നോവിന്‍റെ വലുപ്പം കൂടിയിട്ടുണ്ടെന്നല്ലാതെ ഒരു മാറ്റവും ഇതുവരെ വന്നിട്ടില്ല......അതിലെല്ലാം ഉപരിയായി അഭിഷേകിനും തനിക്കും
പരസ്പരം പൊരുത്തപ്പെടാന്‍പോലും ഇതുവരെ  കഴിഞ്ഞിട്ടില്ല..........

ആമിയുടെ ഇതുവരെയുള്ള ജീവിതം ആര്‍ക്കൊക്കെയോ വേണ്ടിയായിരുന്നു...സ്വന്തമെന്ന് അവകാശപ്പെടാന്‍ ഒന്നുമില്ലാത്ത ഒരു പെണ്ണ്...
അഭിരാമിക്ക് കടുത്ത ആത്മനിന്ദ തോന്നിത്തുടങ്ങി......... " ഒന്നും വേണ്ടിയിരുന്നില്ല ആര്‍ക്കുവേണ്ടി....!
തീച്ചൂളയിലേക്ക് എടുത്തെറിയപ്പെട്ട ഒരു പ്രാണി..!! കത്തിതീരാന്‍ അധികസമയം വേണ്ട...!!, അവള്‍ ചെറുതായൊന്നു നിശ്വസിച്ചു....

കവിളിലേക്ക് പാറിവീണ പൊടിമഴ അവളുടെ ചിന്തകളെ ഉണര്‍ത്തി.........ശരീരം കുളിരാന്‍ തുടങ്ങിയിരുന്നു.... ഇറയത്തേക്ക് കയറുമ്പോള്‍
അച്ഛന്‍റെ ഉച്ചത്തിലുള്ള ശകാരവും അമ്മയുടെ അടക്കിപ്പിടിച്ച സംസാരവും അഭിരാമി കേട്ടില്ലാന്നു നടിച്ചു...........
-----------------------------------------------------------------------------------


" ദേ ! ആമീ ... ഇതുകണ്ടോ ഒരു വെറ്റിലതുമ്പി........!! "

" എവിടെ ശരത്തേട്ടാ കാണട്ടെ.......!! "

" നോക്ക് ദാ! അതെന്റെ കൈയ്യിലുണ്ട്............"

" ഇങ്ങനെ അമര്‍ത്തിപ്പിടിച്ചാല്‍ അത് ചത്തുപോവില്ല്യെ..? തുറന്നുവിടൂ കാണട്ടെ...! "

" അങ്ങനെയിപ്പോ വേണ്ട...എന്നിട്ട് നിനക്ക് പിടിക്കാനല്ലേ....? "

" ഇല്ല ഞാനതിനെ തൊടില്ല്യാ...ഒന്നുകണ്ടാ മാത്രം മതി... പ്ലീസ്....... !! "

" ശരി ശരി സമ്മതിച്ചു ! പക്ഷെ ഒരു കാര്യോണ്ട്.... "

" എന്താ.............?? "

" നിനക്ക് ഞാനൊരൂട്ടം തരാം... അമ്മായിയോട് പറഞ്ഞുകൊടുക്കരുത്...."

" ഇല്ല....ഞാന്‍ പറയില്യാ ട്ടോ..........!! "

" സത്യം ...? "

" ഉം ! സത്യം !! "

" എങ്കിലെന്റെ അടുത്തുവാ..."

" അതെന്തിനാ ...? "

" വാ...പറയാം...! "

" ഉം....!! "

" കുറച്ചുകൂടി അടുത്ത്....! "

" അയ്യേ !! ഇങ്ങിനെയല്ല..... കുറച്ചുകൂടി അടുത്തേക്ക്‌ വാ..........! " അവന്‍ കൊഞ്ചി................
ആമിയുടെ മുഖം അടുത്തെത്തിയപ്പോള്‍ ശരത്തിന്‍റെ ചുണ്ടുകള്‍ പെട്ടെന്നവളുടെ കുഞ്ഞുകവിളില്‍ അമര്‍ന്നു.....................!!

" ആമിയോപ്പൂ..............! ദെ..! അച്ഛന്‍ വിളിക്കുണൂ........ " ഗോപികയുടെ ശബ്ദംകേട്ട് അഭിരാമി ഞെട്ടിത്തിരിഞ്ഞു........
കവിളില്‍ കൈകള്‍ചേര്‍ത്ത് നിറകണ്ണുകളോടെ നില്‍ക്കുന്ന ചേച്ചിയെ കണ്ടപ്പോള്‍ അവള്‍ക്കെന്തോ പന്തികേട് തോന്നി.........

" ഈ ഓപ്പുവിനിതെന്താ പറ്റിയത്...! വന്നമുതല്‍ ഞാന്‍ ശ്രദ്ധിക്കണതാ ഒന്നിനും ഒരുഷാറില്ല....,
എപ്പൊഴും തൊടീലും പാടത്തും ഒറ്റയ്ക്ക് നടക്ക്വാ......!! ആരോടും ശരിക്ക് മിണ്ടണപോലൂല്യാ... ലണ്ടനില്‍ പോയിവന്നപ്പോ ഞങ്ങളെയൊന്നും
പിടിക്കാതായോ...?? ഗോപികയുടെ പരിഭവം കേട്ടുകഴിഞ്ഞപ്പോള്‍ അഭിരാമി അവളുടെ കവിളില്‍ പതിയെ നുള്ളി.......

" ഒന്ന് പോടീ...! ലണ്ടനില്‍ ഞാന്‍ ഡയാനാ രാജകുമാരി ആയിരുന്നൂല്ലോ നിന്നോടൊക്കെ കെറുവിക്കാന്‍...... എന്‍റെ മോള്‍ക്ക്‌ പഠിക്കാനൊന്നൂല്യെ..!!
ഇവിടിങ്ങിനെ വായ്നോക്കി നില്‍ക്കാതെ പോയിരുന്നു പഠിക്കെടീ................! "

" ഓ പിന്നെ ! നട്ടുച്ച നേരത്തല്ലേ പഠിക്കണത്‌.......!! " പിണങ്ങിത്തിരിഞ്ഞ് അമര്‍ത്തിച്ചവിട്ടി നടന്നുനീങ്ങിയ ഗോപിക കുറച്ചുദൂരംചെന്നു
തിരിഞ്ഞുനിന്ന്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു...... " പിന്നെ....! അച്ഛന്‍ അവിടെ അന്വേഷിക്കുണുണ്ട് ട്ടോ...വേഗം വരൂ...."
-----------------------------------------------------------------------------------


 ആറേഴുതവണയായി വിളിക്കുന്നു... റിംഗ് പോവുന്നുണ്ട് എടുക്കുന്നില്ല അതല്ലെങ്കില്‍ കാള്‍ മുറിക്കുന്നു... അഭിരാമി ഈര്‍ഷ്യയോടെ മൊബൈല്‍
ടേബിളിലേക്കിട്ടു...............................

" എന്താ മോളെ അഭിയെ വിളിച്ചിട്ട് കിട്ടിണില്ല്യെ...? നീയാ മുറ്റത്തേയ്ക്കിറങ്ങി വിളിക്ക് ഉള്ളില് റേഞ്ച് ഇണ്ടാവില്ല്യാ.........!! "

അഭിരാമി അശ്രദ്ധയോടെ ഇരിക്കുന്നതു കണ്ടപ്പോള്‍ വസുന്ധരാമ്മയ്ക്ക് ദേഷ്യംപിടിച്ചു........

" എന്തായാലും പറയാതിരിക്കാന്‍ കഴിയിണില്ല.....! അന്നുനിന്നെ കൊണ്ട്വന്നാക്കിയ ശേഷം പോയതല്ലേ എല്ലാരും....,
എന്നിട്ട് ഇത്രേം ദിവസായിട്ടും എന്തെങ്കിലും ഒരന്വേഷണം ഉണ്ടായോ....? അവന്‍ തിരിച്ചുപോണതിനു മുന്‍പ് ഇത്രേടം വരെ ഒന്നുവരേണ്ടതല്ലേ..!
അതുണ്ടായില്ല...!! ,അതുപോട്ടെ വിളിച്ചൊന്നു യാത്രപോലും പറഞ്ഞില്ല്യാന്നുവെച്ചാ എന്താ അതിന്‍റെയൊക്കെ അര്‍ത്ഥം..? "

" അമ്മേം അച്ഛനും കൂടി കണ്ടുപിടിച്ചുതന്ന ബന്ധല്ലേ ഇത്രയൊക്കെ പ്രതീക്ഷിച്ചാ മതി...... " അഭിരാമി പൊട്ടിച്ചിരിച്ചു...........
നടുമുറ്റത്തേയ്ക്ക് കയറിയ വിശ്വനാഥമേനോന്‍ തെല്ല് നിശ്ചലനായി.....അദ്ദേഹത്തിന്‍റെ മുഖത്തേയ്ക്ക് നോക്കിയ വസുന്ധരാമ്മയ്ക്ക് വല്ലായ്മ തോന്നി....

" ഉം ..ഉം ..അഹഹാ ....അഹഹാ .....
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം.........
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ.....
താനെ വന്നു നിറയുന്നതോ..
നെഞ്ചില്‍ നിന്നുമൊഴുകുന്നതോ..
സ്നേഹമെന്തെന്നു തേടി നാം എന്നുമേ...................
അരികെ നിന്നാലും അറിയുവാനാവുമോ സ്നേഹം
വെറുതെ ഒരു വാക്കില്‍ പറയുവാനാവുമോ.............."

മനോഹരമായ മൊബൈല്‍ സംഗീതത്തിനൊടുവില്‍ അഭിരാമി "ഹലോ" പറഞ്ഞു...... അവള്‍ക്ക് ഏറെയൊന്നും പറയാനോ കേള്‍ക്കാനോ
ഉണ്ടായിരുന്നില്ല.....എല്ലാറ്റിന്‍റെയും അവസാനം ഒരുപക്ഷെ ഇങ്ങിനെയൊക്കെ ആയിരിക്കാം..... കോള്‍ അവസാനിപ്പിച്ച് അഭിരാമി
ദീര്‍ഘമായൊന്നു നിശ്വസിച്ച് സോഫയിലേക്ക് ചാരിക്കിടന്നു പതുക്കെ കണ്ണുകളടച്ചു...... അമ്മയുടെ വിരലുകള്‍ നെറ്റിയില്‍ തൊട്ടപ്പോള്‍
ഹൃദയത്തിനുള്ളില്‍ ഒരു തണുപ്പ് പടരുന്നത് അവളറിഞ്ഞു.........................

" അഭിയാണോ വിളിച്ചത്...? "

" അല്ല.....! "

" പിന്നെ................ ?? "

" സ്വരൂപ്‌ ! അഭിയേട്ടന്‍റെ ഫ്രണ്ട്...."

" എന്താ കാര്യം...? "

" അമ്മേ....!  ഇന്നലെ ലണ്ടനിലെ ഒരു റസ്റ്റോറന്റില്‍ വെച്ച്  അഭിയേട്ടന്‍റെ വക കൂട്ടുകാര്‍ക്കെല്ലാം  ഗംഭീരപാര്‍ട്ടിയുണ്ടായിരുന്നു.........!! "

" അതിനെന്തിനാ നിന്‍റെ മുഖം വാടിയിരിക്കണത്..............??? "

അഭിരാമി എഴുന്നേറ്റിരുന്ന്‍ അമ്മയുടെ മുഖത്തേക്ക് ദയനീയമായി നോക്കി...എന്നിട്ട്  ഒരു  കടംകഥ പറയുന്ന ലാഘവത്തോടെ തുടര്‍ന്നു...........

" അവിടെവെച്ച് അമ്മയുടെ മരുമോന്‍ അഭിഷേക് മേനോന്‍ കൂട്ടുകാരിയായ വെറോണിക്ക പേളിന്‍റെ കഴുത്തില്‍ താലികെട്ടിയിരിക്കുണൂ‍....!!
പിന്നെ വേറൊരു കാര്യം കൂടി അറിഞ്ഞു... അവരിപ്പോ എട്ടുമാസം ഗര്‍ഭിണി കൂടിയാണത്രേ........"

തലയ്ക്ക് ഇരുമ്പ്കുടം കൊണ്ട് അടിയേറ്റതുപോലെ വസുന്ധരാമ്മ പുളഞ്ഞു........
കട്ടിളപ്പടിയില്‍ പിടിച്ച അവരുടെ കൈകള്‍ തളര്‍ന്നുതൂങ്ങി........ഉടലോടെ ഊര്‍ന്ന് അവര്‍ വെറുംനിലത്തേയ്ക്ക് ചെരിഞ്ഞുവീണു................!!
----------------------------------------------------------------------------------------



 ശ്മശാനതുല്യമായ മൂകത അവിടെയെങ്ങും തളംകെട്ടിനിന്നു....... കൊടുംപേമാരി ഏറെക്കുറെ അവസാനിച്ചിരുന്നെങ്കിലും അന്തരീക്ഷത്തില്‍
അനിര്‍വചിനീയമായ ഒരു പിരിമുറുക്കം തങ്ങിനിന്നു..... വാക്കുകള്‍ മറന്നതുപോലെ ആരും പരസ്പരം സംസാരിച്ചില്ല... മുഖാമുഖസംഗമങ്ങള്‍
കഴിവതും ഒഴിവാക്കി അവര്‍ കൂടുതല്‍സമയവും സ്വന്തം മുറികളില്‍ അഭയം തേടി.... അഭിരാമി മാത്രം തന്‍റെ ചിന്തകളെ ഭൂതകാലത്തില്‍ തളച്ചിട്ടു....
അവള്‍ ഏറെ നേരവും ബാല്യകാലത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ മുഴുകി...................................................

ഒരു സന്ധ്യ , മൂടിക്കെട്ടിയ മാനം പിണക്കം മറന്ന് പെയ്യാന്‍ തുടങ്ങിയിരുന്നു.....മഴനൂലുകള്‍ മണ്ണില്‍ പൂക്കള്‍ നെയ്യുന്നതും നോക്കി ആമി ഉമ്മറത്തെ
ചാരുപടിയില്‍ ഇരുന്നു...... ക്ലാസ്സ്‌ കഴിഞ്ഞ് ഗോപിക കൂട്ടുകാരികളുമൊത്ത് ഗെയിറ്റിനടുത്തെത്തിയിരുന്നു...പെരുമഴയത്തുള്ള സ്വകാര്യവും
യാത്രപറച്ചിലും കഴിഞ്ഞ് അവള്‍ ഗെയിറ്റ് കടന്ന് പൂമുഖത്തെത്തി....

" എന്താ മോളെ താമസിച്ചത് ..? "

" മഴ തോര്‍ന്നിട്ട് ഇറങ്ങാന്നും കരുതി ഞങ്ങളെല്ലാരും കൂടി സ്കൂളില്‍ തന്നെ നില്‍ക്കായിരുന്നു......"

" മേല് കഴുകീട്ടു വാ... ടേബിളില്‍ ചായേം പലഹാരോം എടുത്തുവെച്ചിട്ടുണ്ട്.........."

" ആമിയോപ്പൂ.... !! അമ്മയെവിടെ ? "

" അമ്മയ്ക്ക് വയ്യാതെ കിടക്കാ...! നീ പോയി ശല്യം ചെയ്യണ്ടാ..............!! "

മഴ തിമിര്‍ത്തു പെയ്തുകൊണ്ടിരുന്നു....മുറ്റത്ത് കുറേശ്ശെയായി വെള്ളം പൊങ്ങിത്തുടങ്ങി.........
" പുറത്തേയ്ക്കുള്ള ഓവുകളൊക്കെ അടഞ്ഞൂന്ന്‍ തോന്നുന്നു... വെള്ളം ഒഴുകിപോണില്ല്യല്ലോ..........!! " ആഭിരാമി ആരോടെന്നില്ലാതെ പറഞ്ഞു........

" ഓപ്പൂ.... ഈ ആണുങ്ങളെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലല്ലേ......? "

" നീ പലഹാരം കഴിച്ചില്ല്യെ....? "

" കഴിച്ചു....!! പക്ഷെ..ഞാന്‍ ചോദിച്ചതിനു ഉത്തരം കിട്ടിയില്ല്യാ ട്ടോ.......... "

" എന്തേ നിനക്കിപ്പോ ഇങ്ങിനെ തോന്നാന്‍....? "

" ഒന്നൂല്ല്യാ.... നമ്മുടെ ശരത്തേട്ടനില്ലേ....! കല്യാണം കഴിക്കാന്‍ പോണൂന്ന്‍..... നിങ്ങള് ഭയങ്കര ഇഷ്ടായിരുന്നില്ല്യെ........!! "

" ഗോപൂ........ അമ്മ കേള്‍ക്കണ്ട..........!! " അഭിരാമിയ്ക്ക് അരിശം വന്നു.............
" ആഹ്....! ശരത്തേട്ടന്റെ കാര്യം അതെങ്ങിനെ നിനക്കറിയാം....? അവരിപ്പൊ ശേഖരീപുരത്താണല്ലോ താമസം....!! "

" ഓപ്പൂ...ഞാനൊരു കാര്യം പറയാം....അമ്മ അറിയണ്ട ട്ടോ...!! "

" എന്താ മോളൂ.... ? "

" ശരത്തേട്ടന്‍ ഇപ്പൊ ഞങ്ങടെ സ്കൂളില് പഠിപ്പിക്കുണുണ്ട്.... ഹയര്‍സെക്കന്‍ഡറിയിലാ....!! "
അഭിരാമിയുടെ മുഖം വിടര്‍ന്നു..... അവളുടെ മിഴികളില്‍ മുന്‍പെങ്ങും ഇല്ലാതിരുന്ന തിളക്കം ദൃശ്യമായി.............

" എന്നിട്ട്.... ശരത്തേട്ടന്‍ നിന്നെ കണ്ട്വാ..? എന്തുചോദിച്ചു....? അവിടെല്ലാര്‍ക്കും സുഖാണോ ......? "

" ഉം...!! എന്നോട് ഇന്നാ മിണ്ടിയത്.... ഓപ്പൂന്‍റെ കാര്യം അറിഞ്ഞു അതില് വിഷമമുണ്ടെന്നും പറഞ്ഞു....."

അഭിരാമിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി........... അവളുടെ മുഖത്തേയ്ക്ക് നോക്കിയ ഗോപികയ്ക്ക് അതിശയം തോന്നി....
സ്വന്തം ജീവിതം തകര്‍ന്നടിഞ്ഞിട്ടും ആ കണ്ണുകള്‍ നനഞ്ഞു കണ്ടിട്ടില്ല.... എല്ലാ വിഷമങ്ങളെയും പുറത്തറിയിക്കാതെ മറച്ചുപിടിച്ച്
മനോഹരമായി പുഞ്ചിരിക്കാനുള്ള കഴിവ് ആമിയോപ്പുവിനുണ്ട്.... പക്ഷെ ഇപ്പോള്‍ അറിയാതെയാണെങ്കിലും ആ സങ്കടം പുറത്തേയ്ക്കൊഴുകുന്നു....
ശരത്തിനോടുള്ള അഭിരാമിയ്ക്കുള്ള വികാരം എത്ര ശക്തമാണെന്ന് അവള്‍ തിരിച്ചറിയുകയായിരുന്നു..............

" ഓപ്പൂ...........................!! "

" ഉം............!! " അഭിരാമി പെട്ടന്ന് മിഴികള്‍ അമര്‍ത്തിത്തുടച്ചു...." ആഹ്....നീയെന്താ ആദ്യം പറഞ്ഞത്...ശരത്തേട്ടന്‍റെ വിവാഹമാണെന്നോ...? "

" ഉം...... നിശ്ചയം അടുത്തുണ്ടാവുമെന്നു കേള്‍ക്കുണുണ്ട്‌....! സ്കൂള്‍ മുഴുവനും പാട്ടായി.......പുതുതായി വന്ന ടീച്ചറാ......" നന്ദിനി ടീച്ചര്‍.....!! "   "
പിന്നീട് ആ വിഷയത്തെക്കുറിച്ച് അഭിരാമിയ്ക്ക് കൂടുതലായൊന്നും 

ചോദിക്കാന്‍ തോന്നിയില്ല...............

" ഗോപൂ...... ഓപ്പൂനൊരു സഹായം ചെയ്യോ....? "

"  ഉം................. " യാന്ത്രികമായി ഗോപിക മൂളി..........

" എനിക്ക് ശരത്തേട്ടനെ ഒന്ന് കാണണന്ന് നീ ചെന്നു പറയണം..... വേങ്ങേരിയപ്പന്‍റെ നടയില് വന്നാമതി.... സൌകര്യപ്പെടുമ്പോള്‍ ഈ
അപേക്ഷയൊന്നു പരിഗണിക്കാന്‍ പറയൂ....... "

" ഉം......!! അറിയിക്കാം...... പക്ഷെ അമ്മ അറിഞ്ഞാ കിട്ടണ തല്ലും കൂടി ഓപ്പു വാങ്ങിച്ചോണം.........!! "

" മ്...മ്..........!!! "
അവര്‍ രണ്ടുപേരും ഉറക്കെ പൊട്ടിച്ചിരിച്ചു........................

----------------------------------------------------------------------


വേങ്ങേരി ശിവക്ഷേത്രമാണെങ്കിലും പുലര്‍ച്ചയ്ക്ക് അവിടെനിന്നും ഉയര്‍ന്നുകേള്‍ക്കുന്ന കീര്‍ത്തനങ്ങളില്‍ ഏറെയും ദേവിസുപ്രഭാതമായിരുന്നു......
കാമാക്ഷി സുപ്രഭാതത്തിന്‍റെ ഹൃദയഹാരിയായ ശീലുകള്‍ അവിടെയെങ്ങും ഭക്തിയുടെ തെളിഞ്ഞ അന്തരീക്ഷം സൃഷ്ടിച്ചു.....................

ഗര്‍ഭം എട്ടുമാസം പൂര്‍ത്തിയായതിനാല്‍ അഭിരാമി ക്ഷേത്രത്തില്‍ പ്രവേശിച്ചില്ല... പുറത്തുനിന്നും പിന്‍വിളക്കുതൊഴുത് ദേവനുള്ള
പ്രദക്ഷിണം പൂര്‍ത്തിയാക്കി അവള്‍ കുളപ്പടവിലേക്ക് നടന്നു....

സാമാന്യവലുപ്പമുണ്ടായിരുന്നു അമ്പലക്കുളത്തിന്.......ആമ്പലിലകള്‍ ജലോപരിതലത്തില്‍ മനോഹരമായൊരു പ്രതലം സൃഷ്ടിച്ചിരുന്നു....
സ്ഥിരമായി പൂജയ്ക്ക് പൂഷ്പങ്ങള്‍ ഇറുക്കുന്നതുകൊണ്ട് അവിടവിടെയായി കുറച്ചുപൂക്കള്‍ മാത്രമായിരുന്നു കുളത്തിലുണ്ടായിരുന്നത്.....
കല്‍പ്പടവില്‍ നല്ലവഴുക്കല്‍ ഉണ്ടായിരുന്നതിനാല്‍ അഭിരാമി അവിടെനിന്നും മാറി അരമതിലിനോട് ചേര്‍ന്നുനിന്ന അരളിചുവട്ടിലേക്കു നീങ്ങിനിന്നു......
അനുനിമിഷം അവളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചുവന്നു..... മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ശരത്തേട്ടന്‍റെ മുന്‍പില്‍.....
അഭിരാമിയ്ക്ക് കൈകാലുകള്‍ തണുത്തുറഞ്ഞു പോകുന്നതുപോലെ തോന്നി....

അതേസമയം ദര്‍ശനംകഴിഞ്ഞു പുറത്തേയ്ക്ക് വന്ന ശരത്ത് ദൂരെനിന്നുതന്നെ അഭിരാമിയെ ശ്രദ്ധിച്ചു......
മെറൂണ്‍ കളറില്‍ ആഷ് ഷെയിടുള്ള മനോഹരമായ സില്‍ക്ക്‌സാരിയായിരുന്നു അവള്‍ ഉടുത്തിരുന്നത്.............
ഒരൊറ്റലയറില്‍ ഞൊറിഞ്ഞുകുത്തിയ മുന്താണി ഉയര്‍ന്നുനിന്ന ഉദരത്തെ പൂര്‍ണ്ണമായും മറച്ചിരുന്നു..................
ലൈറ്റ്‌ബ്രൌണ്‍ നിറംപുരണ്ട പട്ടുപോലുള്ള മുടി ആധുനീക രീതിയില്‍ വിടര്‍ത്തിയിട്ടിരുന്നു....മുന്‍പുള്ളതിലും ചുവന്നുതുടുത്തിരുന്നു കവിളുകള്‍...
ലണ്ടന്‍നഗരം അവളുടെ രൂപത്തില്‍ ആവശ്യമായഅളവില്‍ വശ്യമായ പാശ്ചാത്യസൌന്ദര്യം ചാര്‍ത്തിക്കൊടുത്തതായി ശരത്തിനു തോന്നി.........

" ആമീ...........................!! "

ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിയുണര്‍ന്ന അഭിരാമിയ്ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല......... ഒരിക്കലും കാണാനിടയില്ലാത്ത
പ്രിയസ്വപ്നം കണ്മുന്നില്‍ നില്‍ക്കുമ്പോള്‍ അവള്‍ ശബ്ദം വീണ്ടെടുക്കാന്‍ അല്‍പം പ്രയാസപ്പെട്ടു.................

" ശരത്തേട്ടന്‍....!! കാവില്‍ കയറിയിട്ടാണോ വരുന്നത്.................? "

" അതെ...............!! ഇതാ പ്രസാദം....... "
ശരത്ത് നീട്ടിയ ഇലക്കീറില്‍ നിന്നും ചന്ദനം തൊട്ട് നെറ്റിയില്‍ ചാര്‍ത്തുമ്പോള്‍ അഭിരാമി ഒളികണ്ണിട്ട് ആ മുഖത്തേയ്ക്ക് നോക്കി............

" പഴയതിലും തടിച്ചിട്ടുണ്ട് ശരത്തേട്ടന്‍..........!! "
അവളുടെ കണ്ണുകളില്‍ തെളിഞ്ഞ കുസൃതി കണ്ടപ്പോള്‍ ശരത്തിന്‍റെ ഹൃദയം തരളമായി....................................

അവര്‍ തമ്മിലുള്ള വര്‍ഷങ്ങളുടെ ഇഴയകലം നിമിഷങ്ങള്‍ കൊണ്ട് അലിഞ്ഞില്ലാതായി..............
അല്പനേരത്തെ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ശരത്ത് തന്‍റെ ഉത്കണ്ഠ വെളിപ്പെടുത്തി....................

" ആമീ... ! ഞാനൊന്ന് ചോദിക്കുന്നതുകൊണ്ട് നിനക്ക് വിഷമമൊന്നും തോന്നരുത്..... സത്യത്തില്‍ എന്താ നിന്‍റെ ജീവിതത്തില്‍ സംഭവിച്ചത്........?
അഭിഷേകിന് എന്താ പറ്റിയത്....?? "

അഭിരാമിയുടെ മുഖത്ത് അതുവരെയുണ്ടായിരുന്ന പ്രസരിപ്പ് നഷ്ടമായി.... എങ്കിലും അതൊട്ടും പുറമെക്കാട്ടാതെ പ്രസന്നത വരുത്തി അവള്‍
ശരത്തിനെ നോക്കി പുഞ്ചിരിച്ചു.........

" അഭിയേട്ടന്‍ ഒരു തെറ്റും ചെയ്തിട്ടില്ല്യ...!! എല്ലാറ്റിനും കാരണം ഞങ്ങളുടെ രണ്ടുപേരുടെയും കുടുംബങ്ങളാണ്.......
വെറോണിക്കയുമായി അഭിയേട്ടനുള്ള സ്നേഹബന്ധം ശക്തമായിരുന്നു........അവര്‍ തമ്മിലുള്ള ബന്ധം വിവാഹത്തിലേക്ക് നീങ്ങിയപ്പോഴാണ്
അഭിയേട്ടന്‍റെ വീട്ടുകാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നത്.....ഒരു ക്രിസ്ത്യാനിയെ തറവാട്ടില്‍ കയറ്റിയാലുള്ള അവസ്ഥ അറിയാല്ലോ...!!
ആഭിജാത്യത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് ഒരു വിലയും നല്‍കാത്ത യാഥാസ്ഥിതികസമൂഹല്ലേ......, ഇവരുടെയൊക്കെ പ്രതിനിധികളായിരുന്നൂല്ലോ
നമ്മുടെയൊക്കെ കുടുംബങ്ങളുടെ സിരാകേന്ദ്രം....അവരുടെ പിടിവാശി ജയിച്ചു.... ആത്മഹത്യാഭീഷണിക്കുമുന്‍പില്‍ അഭിയേട്ടന്‍ തളര്‍ന്നു.....
അപ്പോഴും ഒന്നും അറിയാതെ പുറംമോടിയില്‍ മയങ്ങി മകളുടെ ജീവിതത്തെ ഭദ്രമാക്കാന്‍ പെടാപ്പാടുപെട്ടത് എന്‍റെ പാവം അച്ഛനാണ്...........
പക്ഷെ അവിടെയെല്ലാം വല്ല്യവില നല്‍കേണ്ടി വന്നത് ഞാനായിരുന്നു....... പാപത്തിന്‍റെ പങ്കുള്ളതുകൊണ്ട് എന്‍റെ അച്ഛനുമമ്മയും ഇവിടെ
യാതൊരു സഹതാപവും അര്‍ഹിക്കിണില്ല്യന്ന് എനിക്കറിയാം..... വിവാഹശേഷം ആദ്യരാത്രിയില്‍ത്തന്നെ അഭിയേട്ടന്‍ കാര്യങ്ങള്‍
വ്യക്തമാക്കിയതായിരുന്നു.........ഒരു ജീവിതം പ്രതീക്ഷിക്കണ്ടാന്നു തുറന്നുപറഞ്ഞു.... !!! "

" അപ്പോള്‍ത്തന്നെ നിനക്ക് തിരിച്ചുവരാമായിരുന്നില്ലേ......!! എന്തിനായിരുന്നു ഈ ത്യാഗം...?? "

" ത്യാഗമായിരുന്നില്ല.... ഒരുതരം വാശി.... ശരത്തേട്ടനെ നഷ്ടപ്പെട്ടപ്പോള്‍ത്തന്നെ ആമി പാതിശവമായിത്തീര്‍ന്നിരുന്നു...."

ശരത്തിന്‍റെ ഹൃദയത്തില്‍ ആ വാക്കുകള്‍ ഒരു മുള്ളായി തറഞ്ഞുകേറി.... അവളെ അഭിമുഖീകരിക്കാന്‍ കഴിയാതെ ശരത്ത് മുഖംതിരിച്ചു........

" എങ്കിലും എനിക്കവിടെ ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല്യ.... ആനയെ എഴുന്നള്ളിക്കുംപോലെ വേഷംകെട്ടിച്ച് എല്ലായിടത്തും കൊണ്ടുനടന്നു....
പക്ഷെ ഫ്ലാറ്റിനുള്ളില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും അന്യരായിരുന്നു...... പതുക്കെപതുക്കെ അഭിയേട്ടനില്‍ ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങി... എന്‍റെ ജീവിതം
പൂര്‍ണ്ണമായും തകര്‍ന്നത്‌ അവിടെനിന്നാണ്.......കിടപ്പറയില്‍ മാത്രം ഭാര്യയായി കാണാന്‍തുടങ്ങിയപ്പോള്‍ അതുവരെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്ന
വിലക്കുകളെല്ലാം അപ്രസക്തമായി.....ആ നിമിഷം അഭിരാമി മരിച്ചുകഴിഞ്ഞിരുന്നു.... "

അവളുടെ മിഴികള്‍ പിടഞ്ഞു.......നീര്‍ക്കണങ്ങള്‍ പൊഴിയാതിരിക്കാന്‍ അഭിരാമി അലസമായി ക്ഷേത്രത്തിലെ സുവര്‍ണ്ണക്കൊടിമരത്തിലേക്ക്
നോക്കിനിന്നു........പതിവില്‍ക്കവിഞ്ഞ കുറുകലോടെ പറന്നുവന്ന നാലോളം അരിപ്രാവുകള്‍ കൊടിമരത്തിന്‍റെ ഉച്ചിയില്‍ ഇരിപ്പുറപ്പിച്ചു.....
അവയുടെ ചുവന്ന കണ്ണുകള്‍ക്ക് അവളുടെ വിഷാദത്തിന്‍റെ നിറമാണെന്ന് ശരത്തിന് തോന്നി.............

" ശരത്തേട്ടന്‍ വിവാഹം ചെയ്യാന്‍ പോകുന്നുവെന്ന് ഗോപു പറഞ്ഞു............. !! " അഭിരാമി വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ചു.......

" ഉം......... ഉറപ്പിച്ചിട്ടില്ല...!! തീയതി അടുത്തുതന്നെ നിശ്ചയിക്കും.........."

" എന്നെയും ക്ഷണിക്കുമോ.....?? "

" എന്തേ ആമീ നീ കുട്ടികളെപ്പോലെ.........!!! "

" നന്ദിനി ടീച്ചറല്ലെ....? സുന്ദരിയാണോ...?? "

" ചമയങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ ഒരു പെണ്‍കുട്ടി........ !! "

" പിന്നെ പ്രണയമായിരുന്നോ.........?? "

" അല്ല.... നിന്നെയല്ലാതെ ഞാനാരേയും ഇതുവരെ പ്രണയിച്ചിട്ടില്ല..........!! "

അഭിരാമിയുടെ ഹൃദയത്തില്‍ ഒരു വേനല്‍മഴ കുളിരായ്‌ പെയ്തിറങ്ങി...............

" നന്ദിനിയും ഞാനും വെറും സഹപ്രവര്‍ത്തകര്‍ എന്നതിലുപരി വളരെ നല്ല സുഹൃത്തുക്കളാണ് ‍.... അവള്‍ക്കെന്നെ മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്...
ജാതകദോഷത്തിന്‍റെ പേരില്‍ ആ കുട്ടിയുടെ ജീവിതം മുരടിച്ചുപോകുന്നതുകണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.... എന്‍റെ ജാതകം നന്ദിനിയെ
ഏല്‍പ്പിക്കുമ്പോഴും വലിയ വിശ്വാസമൊന്നും ഉണ്ടായിരുന്നില്ല...ഒരു പരീക്ഷണം എന്നുമാത്രമേ ചിന്തിച്ചുള്ളൂ....... അവിടെ എല്ലാ പൊരുത്തവും
തെളിഞ്ഞപ്പോള്‍ പിന്നെ ഞങ്ങള്‍ക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ലാ............. !! " ഇത്രയും പറഞ്ഞ് ശരത്ത് ഒന്നുനിര്‍ത്തി..........

തെളിഞ്ഞആകാശത്തില്‍ അങ്ങിങ്ങായി മഴമേഘങ്ങള്‍ മൂടാന്‍ തുടങ്ങിയിരുന്നു.... അവ പ്രകാശത്തെ മറച്ച് പരസ്പരം കുശലം പറഞ്ഞ്
തൊട്ടുരുമ്മിക്കടന്നുപോയി..... പരസ്പരം പറയാന്‍ മറന്ന വാക്കുകള്‍ അവര്‍ക്കിടയില്‍ അല്പനേരത്തേയ്ക്കെങ്കിലും നിഗൂഡമായൊരു
മൌനം സൃഷ്ടിച്ചു........

" മഴ വരുന്നുണ്ട് ആമി പൊയ്ക്കോളൂ....................!! "

" ശരത്തേട്ടാ............. !!! "

തിരിഞ്ഞുനടക്കാന്‍ തുടങ്ങിയ ശരത്തിനെ ആ ശബ്ദം പിടിച്ചുനിര്‍ത്തി....... ശരത്തിന്‍റെ അടുത്തേയ്ക്കു വന്ന അഭിരാമി ആ കൈകള്‍ കവര്‍ന്നു......

" എന്നോട് ദേഷ്യണ്ടോ ശരത്തേട്ടാ...............? "

ഒരുനിമിഷം പകച്ചുപോയ ശരത്ത് സ്ഥലകാലബോധം വീണ്ടെടുത്തു..... അവളുടെ മുറുകിയ കൈകള്‍ വിടുവിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ക്കതിന്
കഴിഞ്ഞില്ല.........

" എന്താ ആമീ ഇത്.... ? നിന്നോടെനിക്ക് ദേഷ്യോ...........!! എന്നും സ്നേഹം മാത്രമേ തോന്നീട്ടുള്ളൂ............!! "

" ശരത്തേട്ടാ..........!! ഇനിയൊരു ജന്മമുണ്ടെങ്കില്‍ എനിക്ക് നന്ദിനി ടീച്ചറാവണം.........!! "

അഭിരാമിയുടെ ഹൃദയം വിങ്ങിപ്പൊട്ടി... അവള്‍ പെട്ടെന്ന് ആ കൈകളിലുള്ള പിടിവിട്ട് നടപാതയിലേക്ക് ഇറങ്ങിനടന്നു............

അവള്‍ കാഴ്ചയില്‍നിന്നും മായുന്നതുവരെ ശരത് നിര്‍ന്നിമേഷനായി അവിടെനിന്നു....
ഉള്ളുനിറയെ കനലുമായ്‌ തൊട്ടടുത്തുനിന്നും പടിയിറങ്ങിപ്പോയത് ഓര്‍മ്മവെച്ചനാള്‍ മുതല്‍ തന്റേതുമാത്രമായിരുന്ന പെണ്ണാണ്.......
അവളുടെ ഇന്നത്തെ അവസ്ഥയ്ക്ക് താനുമൊരു കാരണമല്ലേ.....!!! ഇഷ്ടപ്പെട്ട പെണ്ണിനെ തന്റേടത്തോടെ വിളിച്ചിറക്കിക്കൊണ്ടുപോകാനുള്ള
ധൈര്യംപോലും അന്നുണ്ടായില്ല അങ്ങിനെ ചെയ്തിരുന്നെങ്കില്‍ തന്‍റെ ആമിക്കീ ദുര്‍ഗതി വരില്ലായിരുന്നു.........

വലിയൊരു ഭാരവും നെഞ്ചിലേറ്റിയാണ് അയാളന്ന്‍ സ്കൂളിലേക്കു നടന്നത്...........

--------------------------------------------------------------------------------


 " ആമിയോപ്പൂ................!! ആമിയോപ്പൂ...........!! "

ഗോപികയുടെ വെപ്രാളപ്പെട്ടുള്ള ശബ്ദംകേട്ട് അഭിരാമി കിടക്കയില്‍ കൈകുത്തി പെട്ടെന്നെണീറ്റു..........

" എന്താ ഗോപൂ.................?? "

" ഓപ്പൂ.......................!! " ഒരു നിലവിളിയോടെ ഗോപിക അഭിരാമിയെ കെട്ടിപ്പിടിച്ചു...........

" എന്താ.....! എന്താ മോളെ ....!! അമ്മയെവിടെ .........?? "

" ഓപ്പൂ.........!! നന്ദിനി ടീച്ചര്‍ വിഷം കഴിച്ചു....... ക്രിട്ടിക്കല്‍ കണ്ടീഷനാണന്നാ പറയണെ.....!! സ്കൂളിന്ന് അറിഞ്ഞതാ.. എല്ലാരും പോയിട്ടുണ്ട്.........
ചേച്ചിയാ കാരണംന്ന് എല്ലാരും പറയുണൂ...........!! "

ഇത്രയും ഒറ്റശ്വാസത്തില്‍ പറഞ്ഞൊപ്പിച്ച് ഗോപിക ഉറക്കെ പൊട്ടിക്കരഞ്ഞു................

അഭിരാമിയുടെ ശരീരം ചുഴലിബാധിച്ചപ്പോലെ വിറച്ചു......... അവളുടെ അടിവയറ്റില്‍ നിന്നും ഒരു തീഗോളം നാലുപാടും ചിതറിയോടി.......
മുറിയ്ക്കുള്ളിലെ വസ്തുക്കളോരോന്നും അവളുടെ തലയ്ക്കുചുറ്റും ശക്തമായി കറങ്ങിക്കൊണ്ടിരുന്നു......... വല്ലത്തൊരലര്‍ച്ചയോടെ നിലത്തുവീണ
അഭിരാമി ശക്തമായി കൈകാലിട്ടടിച്ചു........ കറുത്തിരുണ്ട ചോരയും കൊഴുത്തദ്രാവകവും ചേര്‍ന്നമിശ്രിതം അവളുടെ കാലുകള്‍ക്കിടയിലൂടെ
ഒലിച്ചിറങ്ങി........ അതൊരുനിമിഷംകൊണ്ട് മുറിക്കുള്ളില്‍ പരന്നൊഴുകി........ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ഗോപിക ആരൊക്കെയോ
മുറിക്കുള്ളിലേക്ക് പാഞ്ഞുവരുന്നതു മാത്രം കണ്ടു....... അവളുടെ മിഴികള്‍ കാഴ്ചയെ മറച്ചു.....അവള്‍ കിടക്കയിലേക്ക് തളര്‍ന്നുവീണു.......

----------------------------------------------------------------------------------



 " നിങ്ങള് പേഷ്യന്റിന് ആവശ്യമായ ബ്ലഡ്‌ അറേഞ്ച് ചെയ്തിട്ടില്ലേ....?? "

ലേബര്‍റൂമില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയ കറുത്തുതടിച്ച നഴ്സ് പരുഷമായി ചോദിച്ചു...........

" ഉണ്ട് മാഡം............!! എന്‍റെ മോള്‍................................??? "  പാറിപ്പറന്ന മുടിയും മുഷിഞ്ഞ വേഷ്ടിയും ധരിച്ച വസുന്ധരാമ്മയെ ഒന്നു രൂക്ഷമായി
നോക്കി അവര്‍ ലേബര്‍റൂമിലേക്കു തിരിച്ചുകയറി.............

" അഭിരാമിയുടെ ഗാര്‍ഡിയന്‍ ഒന്നെന്‍റെ റൂമിലേക്ക്‌ വരൂ..........."
അല്പസമയത്തിനുശേഷം പുറത്തുവന്ന ഡോക്ടര്‍ ഗീതാ ബാലന്‍ അവിടെകൂടിനിന്നവരോടായി പറഞ്ഞ് തന്‍റെ റൂമിലേക്ക്‌ നടന്നു......

വിശ്വനാഥമേനോന്‍ അരവാതില്‍ തുറന്ന് അകത്തേയ്ക്ക് കയറുമ്പോള്‍ ഡോക്ടര്‍ ഗീത അഭിരാമിയുടെ മെഡിക്കല്‍റിപ്പോര്‍ട്ട്‌ വിശദമായി
പരിശോധിക്കുകയായിരുന്നു........ ഇരിക്കാന്‍ കൈകാണിച്ച് അവര്‍ കഴുത്തിലെ സ്റ്റെതസ്കോപ്പ് ഒന്നുനേരെവലിച്ചിട്ടു നിവര്‍ന്നിരുന്നു......

" ഡോക്ടര്‍.... എന്‍റെ മോള്‍ക്ക്........?? "

" ഉം............! കുറച്ചു കോംബ്ലിക്കേറ്റഡ് ആണ്.... സിസേറിയന്‍ വേണ്ടിവരും.....!! അതിന് അഭിരാമിയുടെ ഹസ്ബന്റിന്‍റെ പെര്‍മിഷന്‍ വേണം....."

" ഡോക്ടര്‍... അവന്‍ വിദേശത്താ ഉള്ളത് .......!! ഞാനെവിടെയാ വേണ്ടെച്ചാ ഒപ്പിട്ടു തരാം.... ഇന്‍റെ കുട്ടിയെ രക്ഷപ്പെടുത്തിയാ മാത്രം മതി.......
ആ പേരില് ഓപ്പറേഷന്‍ വൈകിക്കാനിടവരരുത്.....!! "  ജീവിതത്തിന്‍റെ കണക്കുകൂട്ടലുകളെല്ലാം തകര്‍ന്ന ആ വൃദ്ധന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ
വിലപിച്ചു.........

" ഇന്റേണല്‍ ബ്ലീഡിംഗ് ഉണ്ട്.....!! അതുകൊണ്ടുതന്നെ ഇപ്പോള്‍ തീര്‍ച്ചയായി ഞങ്ങള്‍ക്കൊന്നും പറയാന്‍ പറ്റില്ല......
എല്ലാറ്റിലും വലുത് ഈശ്വരനല്ലേ... നിങ്ങള്‍ പ്രാര്‍ത്ഥിക്കൂ........!! എല്ലാം ശരിയാകും....... "

മേശപ്പുറത്തിരുന്ന കോട്ടെടുത്തു കൈകളിലേക്കിട്ടു അവര്‍ ധൃതിയില്‍ പുറത്തേയ്ക്കിറങ്ങി........

                       -------------------------------------------------------------------------------

അസുഖകരമായ ഒരു കുളിര്‍മ്മ ശരീരത്തിലേക്ക് പടര്‍ന്നുകയറുന്നത് അഭിരാമി അറിഞ്ഞു........ ചുറ്റുപാടുകളിലെ നിശബ്ദത അവളെ
ഭയചകിതയാക്കി......... കണ്ണുകളിലേക്ക് വെളുത്തപ്രകാശത്തിന്‍റെ നിഴലുകള്‍ പടരുന്നത് അവളുടെ കാഴ്ചയെ വികൃതമാക്കി................
കണ്‍പോളകള്‍ക്കുകീഴില്‍ പശപോലെ എന്തോഒന്ന് കനംവെച്ചിരുന്നു........ആയാസപ്പെട്ട് അവയെ പറിച്ചെടുക്കാന്‍ അവള്‍ ശ്രമിച്ചുകൊണ്ടിരുന്നു....
അത്യാധികം പ്രയാസപ്പെട്ടു തെന്നിനീങ്ങിയ കൃഷ്ണമണികള്‍ ഉറപ്പിച്ച് അവള്‍ പതുക്കെ കണ്ണുകള്‍ ചിമ്മി..... നേരിയ വിടവിലൂടെ
വെളുത്തരശ്മികള്‍ അവളുടെ റെറ്റിനയിലേക്ക് തുളഞ്ഞുകയറി.......ദൃഷ്ടികോണില്‍ എന്തോ ഒന്ന് ചലിച്ചുകൊണ്ടിരിക്കുന്നതായി അവള്‍ക്കു തോന്നി...
പതിയെ പതിയെ അവളുടെ കാഴ്ചകള്‍ക്ക് നിറം വന്നു.......... ഇപ്പോള്‍ അഭിരാമിക്ക് എല്ലാം കാണാം.....തൊട്ടടുത്ത സ്റ്റൂളില്‍ ഇരുന്ന മെലിഞ്ഞ സിസ്റ്റര്‍
അതിശയത്തോടുകൂടി അവളെയൊന്നു നോക്കി കര്‍ട്ടന്‍വിരി മാറ്റി പുറത്തേയ്ക്കുപോയി.... അഭിരാമി കഴിഞ്ഞതെല്ലാം ഒരു മൂടല്‍മഞ്ഞുപോലെ
ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു........... അവളുടെ വിരലുകള്‍ പതിയെ ഉദരത്തില്‍ പരതി....... ശൂന്യമായൊരു പഴന്തുണിപോലെ അവള്‍ക്കതു തോന്നി...
ചുറ്റുപാടുകളിലെവിടെയെങ്കിലും ഒരു കുഞ്ഞിന്‍റെ അനക്കത്തിനു വേണ്ടി അവള്‍ കാതോര്‍ത്തുകിടന്നു.........

" ഹായ്‌ അഭിരാമി......... ഹൌ ആര്‍ യു നൌ.......??? " ഡോക്ടര്‍ ഗീതാ ബാലന്‍ മനോഹരമായി പുഞ്ചിരിച്ചു..........

" ഡോക്ടര്‍..... എന്‍റെ കുഞ്ഞ്.................?? "

" സോറി അഭിരാമീ......ഐ കാന്‍ണ്ട്.............!! "

അഭിരാമിയുടെ കൂര്‍ത്ത നോട്ടം ഡോക്ടറില്‍ പതിച്ചു........ അവളുടെ മുഖത്തെ അസാധാരണമായ ധൈര്യം ഡോക്ടറെ അമ്പരപ്പിച്ചു.......

" ഡോക്ടര്‍...........!! നന്ദിനി ടീച്ചര്‍ക്ക് ഇപ്പോള്‍ എങ്ങിനെയുണ്ട്...........? "

" ഇന്നലെരാവിലെ കൊണ്ടുവന്ന ആ സൂയിസൈഡ് കേസല്ലേ........... ?? " ഡോക്ടര്‍ കൂടെയുണ്ടായിരുന്ന ആ കറുത്തുതടിച്ച നഴ്സിനോട്‌ ആരാഞ്ഞു.....

" അതെ ഡോക്ടര്‍........!! അവര്‍ ഇപ്പോഴും ഐസിയുവിലാണ്..... ക്രിട്ടിക്കലാണ്........ ഹരിദാസ്‌ ഡോക്ടറുടെ പേഷ്യന്റാണ്...........!! "

" ഓക്കെ അഭിരാമി.........! യു ടേക്ക് റെസ്റ്റ്‌........!! "

" ഡോക്ടര്‍........! എനി-ക്ക് ശ..ര..ത്തേട്ട-നെ ഒന്നു കാണ..ണം...............!! " പെട്ടെന്നുണ്ടായ ശ്വാസതടസ്സത്തില്‍ അഭിരാമിയുടെ വാക്കുകള്‍ മുറിഞ്ഞു....

" ഓക്കേ ഐ വില്‍ കോള്‍ ഹിം..............!! "
 
                   ----------------------------------------------------------------------------

ശരത്ത് നന്ദിനി കിടക്കുന്ന ഐസിയുവിനു മുന്‍പിലെ ചെയറില്‍ തലകുമ്പിട്ടിരിക്കുമ്പോഴാണ് വിശ്വനാഥമേനോന്‍ അവിടേക്കു കടന്നുവന്നത്.......

" ശരത്ത്...................... !! "

എവിടെയോ കേട്ടുപഴകിയ ശബ്ദംകേട്ട് അയാള്‍ മുഖമുയര്‍ത്തി........ മുന്‍പില്‍ നില്‍ക്കുന്ന ആളെ കണ്ടപ്പോള്‍ അവന്റെ കണ്ണുകള്‍ വികസിച്ചുവന്നു...

" വല്യമ്മാമേ..................................!! "

സ്നേഹാദരങ്ങളോടെ വിനയാന്വിതനായി എഴുന്നേറ്റുനില്‍ക്കുന്ന ആ ചെറുപ്പക്കാരന്റെ മുഖത്തേയ്ക്കു നോക്കിയപ്പോള്‍ വിശ്വനാഥമേനോന്‍
ഉള്ളിന്‍റെയുള്ളില്‍ ചുരുങ്ങിച്ചെറുതായി ഒരു കടുകുമണിയോളം പോലും വലുപ്പമില്ലാതായി..........................
അദ്ദേഹം അവന്‍റെ കരങ്ങള്‍ കവര്‍ന്നു........ ആ മുഖത്തേയ്ക്ക് നോക്കി അയാള്‍ ശബ്ദമില്ലാതെ കരഞ്ഞു............!! ------------------------------------------------------------------------------



 അല്‍പം ഉയര്‍ത്തിവെച്ച ബെഡ്ഡില്‍ മലര്‍ന്നു കിടക്കുന്ന ആ രൂപത്തെക്കണ്ടപ്പോള്‍ രണ്ടുദിവസംമുമ്പ്‌ താന്‍കണ്ട ആമിയാണോ അതെന്നുപോലും
ശരത്ത് സംശയിച്ചു........ മുഖം നീരുവന്നു ചീര്‍ത്തിരുന്നു...... കണ്ണുകള്‍ക്കുചുറ്റും കറുപ്പ് വ്യാപിച്ചിരുന്നു.......
അവളുടെ രൂപം വീണ്ടും അവന്‍റെ മനസ്സില്‍ നീറ്റല്‍ പടര്‍ത്തി...

" ആമീ........................ !! "

ശാന്തമായി മയങ്ങുകയായിരുന്ന അഭിരാമി പെട്ടെന്നുതന്നെ കണ്ണുകള്‍ വലിച്ചു തുറന്നു...........
അവളുടെ മുഖത്ത് തീവ്രമായ വേദന പ്രകടമായിരുന്നു..........
എന്തോപറയാന്‍ ശ്രമിച്ച് വിഫലമായപ്പോള്‍ അവള്‍ കൈകള്‍ ഉയര്‍ത്തി അയാളെ അടുത്തേയ്ക്ക് ക്ഷണിച്ചു......
അവളുടെ അടുത്തേയ്ക്ക് ചെന്ന ശരത്ത് ആ കൈകളില്‍ പതിയെ തലോടി..........................
അവളുടെ കവിളുകളില്‍ കണ്ണീരിന്‍റെ നനവുപടരുന്നത് അയാളറിഞ്ഞു..............

" ന..ന്ദിനി ടീ...ച്ചര്......................?? "

" സുഖമായിരിക്കുന്നു........................!! "

" എന്തിനാ ഇങ്ങനെ ചെയ്തേ.........?  ഞാന്‍....ഞാനാണോ കാരണം.........? "

" അല്ല മോളൂ........ അത് ശരത്തിന് അവന്‍റെ ആമിയെ തിരിച്ചുകൊടുക്കാന്‍വേണ്ടി ടീച്ചര്‍ സ്വയം ഏറ്റെടുത്ത ഒരു ത്യാഗം.....
അത്ര കണക്കാക്കിയാല്‍ മതി......" ശരത്ത് കഠിനമായ വേദനയിലും പുഞ്ചിരി വരുത്തി...................

അഭിരാമി അവന്‍റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.......അവളുടെ മുഖത്തെ ഞരമ്പുകള്‍ വലിഞ്ഞുമുറുകി....അവളുടെ മുഖം ചുവന്നു രക്തവര്‍ണ്ണമായി....
ശ്വാസോച്ഛ്വാസം ദ്രുതഗതിയിലായി....... ശരത്ത് ഭയപ്പാടോടെ അവളുടെ കൈകളില്‍ മുറുക്കെപ്പിടിച്ചു.................

" ആമീ...........!! എന്താപറ്റിയത്.....? ഞാന്‍ ഡോക്ടറെ വിളിക്കാം..........."  അവള്‍ കണ്ണുകള്‍കൊണ്ട് അയാളെ വിലക്കി..............

" ശരത്തേട്ടാ.......!! ടീച്ചര്‍ ശരത്തേട്ടനെ മനസ്സിലാക്കിയെന്ന് അന്നുപറഞ്ഞത് വെറുതെയാണല്ലേ.........!! ശരത്തേട്ടന്റെ മനസ്സില്‍ മുഴുവനും ഇപ്പോള്‍
ടീച്ചറാണെന്ന് എന്തേ ആ പാവത്തിനോട് പറഞ്ഞില്യാ........?? അന്ന് കാവില്‍ വെച്ച് ഈ കൈകളിലൊന്നു തൊട്ടപ്പോള്‍ എനിക്ക് മനസ്സിലായതാ
ഈ ശരത്തേട്ടന്‍ ആമിയുടെതല്ലെന്ന്......... "

അഭിരാമിയുടെ നോവിറ്റുന്ന വാക്കുകള്‍ക്കു മുന്‍പില്‍ പിടിച്ചുനില്‍ക്കാനാവാതെ ശരത്തിന്‍റെ മിഴികള്‍ നിറഞ്ഞുതൂവി..............

" ശരത്തേട്ടാ............!! ടീച്ചര്‍ക്ക് ഒന്നും വരില്യ......ആമിക്കുറപ്പുണ്ട്....ഇവിടെനില്‍ക്കണ്ട...പൊയ്ക്കോളൂ......വേഗം പൊയ്ക്കോളൂ.......!! "
അഭിരാമിയുടെ ശരീരം ശക്തമായി വിറയ്ക്കാന്‍ തുടങ്ങി...... ആ കൈകളില്‍ തണുപ്പ് പടരുന്നത് ശരത്ത് അറിഞ്ഞു........
കൈകള്‍കൂട്ടിപ്പിടിച്ചനിലയില്‍ അവള്‍ ശരത്തിന്‍റെ കണ്ണുകളിലേക്ക് നോക്കി........

" ശര..ത്തേട്ടാ..........!! ഇനി..യൊരു......... ജന്മ...മു...ണ്ടെ..ങ്കി..ല്‍.... എ.നിക്ക്................ ന.ന്ദി..നി ടീച്ച..റാ...വണം.........!! "
അവളുടെ ചുണ്ടുകള്‍ക്കിടയില്‍ക്കിടന്ന്‍ വാക്കുകള്‍ മരവിച്ചു.........ആ കണ്ണുകള്‍ അവനിലേക്ക് മാത്രം ദൃഷ്ടിയൂന്നി അവ പതുക്കെ നിശ്ചലമായി.........

അവളുടെ കൈകളിലെ തണുപ്പ് പതിയെ അവനിലേക്ക് പടര്‍ന്നുകയറി....... ഒന്നുറക്കെ കരയുവാന്‍പോലുമാവാതെ വിഭ്രമം ബാധിച്ചവനെപ്പോലെ
ശരത്ത് കോറിഡോര്‍ കടന്ന് പുറത്തിറങ്ങി..... അകത്തേയ്ക്കു കയറിപ്പോയ അമ്മായിയുടെയും ഗോപികയുടെയും ഉച്ചത്തിലുള്ള വിലാപം അവന്‍റെ
ശിരോധമനികളില്‍ തട്ടി ചിതറിത്തെറിച്ചു.................. ഡോറിനോടുചേര്‍ന്ന ചുമരിലേക്ക് ചാരി അവന്‍ കണ്ണുകള്‍ ഇറുക്കെയടച്ചു...............
എത്രനേരം ആ നില്‍പ്പുനിന്നുവെന്ന് അവനറിഞ്ഞില്ല ശക്തമായി ആരോ തന്നെപ്പിടിച്ചു കുലുക്കിവിളിക്കുന്നതുപോലെ അവനു തോന്നി..........."

" ശരത്ത്.............. മോനെ......!! "

" നോക്കൂ മോനെ നന്ദിനി കണ്ണുതുറന്നു ട്ടോ......! ഇനി പേടിക്കാനൊന്നൂല്യാന്നു ഡോക്ടറ്‌ പറഞ്ഞു.........!!
അല്‍പംമുന്‍പ്‌ ഞങ്ങളെല്ലാരേം അവള് ശരിക്കും പേടിപ്പിച്ചതാ....!! പിന്നെല്ലാം നോര്‍മ്മലായി.......
ഭഗവതി കാത്തു...!! ദേ...കണ്ണുതുറന്നപ്പോ ആദ്യം തിരക്കിയത് നിന്നെയാ...........!! ഇപ്പൊ കൊണ്ടുവരാന്നുംപറഞ്ഞ് അമ്മ ഓടിവന്നതാ.....!! "

അതിയായ സന്തോഷത്തിലും അതിശയോക്തിയിലും ഇത്രയും പറഞ്ഞൊപ്പിച്ച നന്ദിനിയുടെ അമ്മ വിശാലം ശരത്തിന്‍റെ കൈകളില്‍പ്പിടിച്ചു വലിച്ചു.....

" വേഗം  പോവാം  മോനെ.............!! "

പെട്ടെന്നെവിടെനിന്നോ ഊര്‍ജ്ജം കിട്ടിയപോലെ ശരത്ത് യാന്ത്രികമായി വരാന്തയിലൂടെ ഐസിയുവിലേക്ക് പാഞ്ഞു.........................
അവന്‍റെ കര്‍ണ്ണപടത്തില്‍ മാറ്റൊലികളായി അഭിരാമിയുടെ ശബ്ദം അലയടിച്ചു.......,

" ശര..ത്തേട്ടാ..........!! ഇനി..യൊരു......... ജന്മ...മു...ണ്ടെ..ങ്കി..ല്‍.... എ.നിക്ക്................ ന.ന്ദി..നി ടീച്ച..റാ...വണം.........!! "
 
__________________________________________________ 

Friday, May 6, 2011

ഒരു കൈക്കുടന്ന പൂക്കള്‍...



കറുപ്പില്‍ നീലക്കല്ലുകള്‍ പതിച്ച ഷിഫോണ്‍ സാരി കയ്യിലെടുത്തപ്പോള്‍
മനസ്സ് എന്തെന്നില്ലാതെ തുടിച്ചു...സതീഷ്‌ ഒന്നാമത്തെ വിവാഹവാര്‍ഷികത്തില്‍ സമ്മാനിച്ചത്...അന്നാ സാരി ചുറ്റി കണ്ണാടിയ്ക്ക് മുന്‍പില്‍ നിന്നപ്പോള്‍ സതീഷ്‌ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്...

" നീ ഒരുപാട് സുന്ദരിയാണ്..നിന്‍റെ അളവുകള്‍ക്ക് കൃത്യതയുണ്ട്.." 
 എന്‍റെ പൊട്ടിച്ചിരിയില്‍ സതീഷിന്‍റെ വാക്കുകള്‍ കുതിര്‍ന്നു...ഒരു നനഞ്ഞ പക്ഷിയെ പോലെ അവനെന്നെ ചേര്‍ത്തുപിടിച്ചു..
" നിനക്ക് ചെമ്പകത്തിന്‍റെ മണമാണ് അതെന്നെ മത്തുപിടിപ്പിക്കുന്നു മീരാ.... " 
" സത്യാ നിനക്കിതെന്തു പറ്റി..? ഇന്ന് വല്ലാത്ത മൂടിലാണല്ലോ..."
സ്നേഹം കൂടുമ്പോള്‍ എനിക്കവന്‍ സത്യയായിരുന്നു....എന്‍റെ ചോദ്യങ്ങള്‍ പിന്നീടവന്‍ കേട്ടില്ല..എന്നിലേക്ക് ആവേശത്തോടെ പെയ്തിറങ്ങാനുള്ള വെമ്പലിലായിരുന്നു.... ശക്തമായി പെയ്തിറങ്ങിയ മഴയില്‍ അവന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു..
 " നീ സുന്ദരിയാണ്..." 

സതീഷ്‌ അങ്ങിനെയായിരുന്നു ഞാനെന്നും അവന്‍റെ പ്രണയിനിയായിരുന്നു.. സതീഷുമൊത്തുള്ള ഒരു വര്‍ഷത്തെ വിവാഹജീവിതം ആഹ്ലാദത്തിന്‍റെ പൂക്കാലമായിരുന്നു...അന്നവന്‍ എന്നില്‍ നിന്ന് ഇറങ്ങിപ്പോയത് ആ സ്നേഹവസന്തവും കൊണ്ടാണ്.... വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ ഞെരുങ്ങുമ്പോഴും ആ ചുണ്ടുകള്‍ തിരക്കിയിരുന്നു.....
 " മീരാ !! നിനക്കൊന്നും പറ്റിയില്ലല്ലോ.."

ഒന്നലറിക്കരയാന്‍പോലുമാവാതെ പകച്ചുപോയ നിമിഷങ്ങള്‍...സതീഷ്‌ പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു...ഒരിക്കല്‍ പോലും അവന്‍റെ ഓര്‍മ്മകളില്‍ നിന്ന് തനിക്ക് ഓടിയൊളിക്കാന്‍ കഴിഞ്ഞിട്ടില്ല...
ഓര്‍മ്മകള്‍ക്ക് ഉയരം വെച്ചുതുടങ്ങിയിരിക്കുന്നു....അവ അംബരചുംബികളെ നിഷ്പ്രഭമാക്കി വാനോളം ഉയര്‍ന്നു പൊങ്ങി...മേഘങ്ങള്‍ക്കിടയില്‍ കൂടുകൂട്ടി....തണുത്ത കൂട്ടില്‍ നനുത്തരോമത്തൂവലുകള്‍ ചേര്‍ത്ത് ചൂടുപകരുന്ന ഇണക്കുരുവികള്‍...ശൂന്യതയില്‍ നിന്നും ലക്ഷ്യം തെറ്റി വന്ന ഒരമ്പ് ഹൃദയത്തെ വിണ്ടുകീറി കടന്നുപോയി...അങ്ങുദൂരെ ഇണക്കുരുവിയുടെ തേങ്ങലുകള്‍ ഓര്‍മ്മകളെ തകര്‍ത്തുകൊണ്ട് ഉച്ചത്തില്‍ ചിലച്ചുകൊണ്ടിരുന്നു...ഊര്‍ന്നു വീണ സാരി മാറോടടുക്കി മൊബൈല്‍ കയ്യിലെടുത്തപ്പോള്‍ അമീനിന്‍റെ ചിരിക്കുന്ന മുഖം ഡിസ്പ്ലേയില്‍ തെളിഞ്ഞു.....


" എന്താ അമീ..? "  അമിയുടെ നിശബ്ദതയുടെ അര്‍ത്ഥം അറിയാമായിരുന്നെങ്കിലും ഞാന്‍ ചോദിച്ചു......
 "എന്താ അമീ ഒന്നും മിണ്ടാതെ..?"
 "നീ പോകാന്‍ തീരുമാനിച്ചോ...? "   അമിയുടെ മൌനത്തില്‍ നിന്നും അടര്‍ന്നു വീണ വാക്കുകളില്‍ സംശയം നിഴലിച്ചിരുന്നു...
 "നിന്നോട് ഞാന്‍ ഇന്നലെ പറഞ്ഞതല്ലേ..പോണം...!! ഈ ദിവസം എനിക്ക് മറക്കാന്‍ കഴിയ്യോ അമീ...?" പുറത്തേക്ക് വന്ന തേങ്ങല്‍ ഉള്ളിലൊതുക്കി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അതവന്‍റെ മുന്‍പില്‍ വിലപോവില്ലെന്നു അറിയാമായിരുന്നു.....
"നിനക്ക് പോവാതിരുന്നൂടെ മീരാ...? "
" ഇല്ലാ അമീ ഇന്നെനിക്ക് ജീവിക്കണം...സത്യയ്ക്കു വേണ്ടി...ഇന്നുമാത്രം !!.." 
മറുപടിയ്ക്ക് കാക്കാതെ ഫോണ്‍ ബെഡ്ഡിലേക്ക് എറിയുമ്പോള്‍ ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.....

ഷവറിനു ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു ശാന്തത എനിക്കു ചുറ്റും നിറഞ്ഞുനിന്നു... ഓര്‍മ്മപ്പെടുത്തലുകളുടെ അലസോരമില്ലാതെ നന്നായി ഒരുങ്ങി കണ്ണാടിക്കു മുന്‍പില്‍ നിന്നപ്പോള്‍ എവിടെന്നോ ഒരുന്മേഷം ശരീരത്തിലേക്ക് പ്രവഹിച്ചു...പതിവിലും സുന്ദരിയായിരിക്കുന്നു..
സ്വയം മറന്ന നാളുകളില്‍ അലസമായ മുടിയിഴകളില്‍ മറഞ്ഞ സൗന്ദര്യം കണ്ണാടിയില്‍ ജ്വലിച്ചപ്പോള്‍ മനസ്സിലെവിടെയോ ഒരു കൊളുത്തിപ്പിടിത്തം....

ധൃതിയില്‍‍ പുറത്തേക്കിറങ്ങുമ്പോള്‍ അമ്മയെ പൂമുഖപ്പടിയില്‍ പ്രതീക്ഷിച്ചിരുന്നില്ല...അമ്മയുടെ അമ്പരപ്പിക്കുന്ന നോട്ടം കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല...സാരിയിലേക്കും മുഖത്തേക്കും പാറിവീണ മിഴികള്‍ ഒരു ചോദ്യത്തില്‍ അവസാനിച്ചു..

"നീയിത് എവിടേക്കാ..?" 
മറുപടിയ്ക്കു വേണ്ടി പരതികൊണ്ട് ഞാന്‍ പതുക്കെ പറഞ്ഞു.. 
 "അമ്മെ ഞാനിപ്പോള്‍ വരാം.." സമ്മതത്തിന് വേണ്ടി ഏറെ കാക്കേണ്ടി വന്നില്ല അച്ഛന്‍റെ ഗംഭീരശബ്ദം ഹാളില്‍ മുഴങ്ങി.. 
"പോയിട്ട് വാ മോളെ.." തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്‍റെ പ്രകാശിക്കുന്ന മുഖം എന്നെ നോക്കി പുഞ്ചിരിച്ചു... 
"ഇതാ ചാവി..കാറെടുത്തൊ നീ...."  അച്ഛന്‍  'കീ' നീട്ടിയപ്പോള്‍ എന്റെ ഹൃദയം വീണ്ടും നോവാല്‍ വിണ്ടുകീറി.... 
"വേണ്ടച്ഛാ ബസ്സില്‍ പോയ്ക്കോളാം ഞാന്‍.."
" എന്നാ അച്ഛനും കൂടി പോരട്ടെ നിന്‍റെ കൂടെ.." അമ്മയുടെ ശബ്ദത്തില്‍ ഭയം നിറഞ്ഞിരുന്നു....എന്‍റെ മനസ്സ് വായിച്ചിട്ടെന്നോണം അച്ഛനത് നിരസിച്ചു....
"അവള്‍ പൊയ്ക്കോട്ടേ സുമേ!!..എത്രകാലായി എന്‍റെ കുട്ടി ഇങ്ങനെ അടച്ചിരിക്കുന്നു..അവള്‍ക്ക് ഒരാശ്വസാവാണേല്‍ ആയിക്കോട്ടെ.. എന്തിനാ തടയിണത്..." 

സ്നേഹം സ്ഫുരിക്കുന്ന അച്ഛന്‍റെ വാക്കുകള്‍ക്ക് മുന്‍പില്‍ കുനിഞ്ഞ ശിരസ്സുമായി നില്‍ക്കുമ്പോള്‍ ഞാനറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി...
" നോക്ക് സുമേ എന്‍റെ കുട്ടി കരയ്ണത്..ഇപ്പോ നിനക്ക് സമാധാനായോ..? " 
 അതുവരെ തറഞ്ഞു നിന്ന അമ്മ ജീവന്‍ കിട്ടിയ പോലെ എന്നെ ചേര്‍ത്തുപിടിച്ചു...." നോക്കൂ ചന്ദ്രേട്ടാ !! എന്‍റെ കുട്ട്യേ ഇത്ര ചന്തത്തില്‍ കണ്ടാ ആളുകള് എന്തെങ്കിലും പറയില്ലേ..? പോരാത്തതിന് ഇന്ന് അവന്‍റെ ഓര്‍മ്മദിനല്ലേ..? " 

അതിനുള്ള അച്ഛന്‍റെ മറുപടി പതിവിലും ഉച്ചത്തിലായിരുന്നു......
" എന്‍റെ കുട്ട്യെ ഇന്നാ മനുഷ്യകോലത്തില്‍ കാണുന്നത്..അതും നീ ഇല്ലാണ്ടാക്കോ സുമേ...ആളുകള് പറയണത് പോലെ ജീവിക്കാന്‍ പറ്റ്വോ..? അവള്‍ക്ക് ചെറുപ്പല്ലേ മുറിയില് അടച്ചിടാന്‍ പറ്റ്വോ..? നീയിനി ഓരോന്നും പറഞ്ഞു അതിനെ വിഷമിപ്പിക്കണ്ട...എന്‍റെ കുട്ടി പൊയ്ക്കോ.."
 പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അച്ഛന്‍റെ വാക്കുകള്‍ വേദനയാല്‍ ചിലമ്പിച്ചിരുന്നു... അമ്മയുടെ മുഖത്ത് ദൈന്യതയും ഭയവും നിറഞ്ഞിരുന്നു.... യാത്രചോദിക്കാന്‍ പോലും ത്രാണിയില്ലാതെ ഞാനോടി പുറത്തിറങ്ങി..ഓട്ടോയ്ക്ക് കൈനീട്ടുമ്പോള്‍ വിദൂരതയില്‍ അമ്മയുടെ തേങ്ങല്‍ കേട്ടു.....



 


 ബസ്സിലിരിക്കുമ്പോള്‍ നേരിയ
ചാറ്റല്‍മഴ യുണ്ടായിരുന്നു.... 
തണുത്ത കാറ്റ് മനസ്സില്‍ കുളിര്‍മ്മ പടര്‍ത്തി...പുറകോട്ടു പായുന്ന കാഴ്ചകള്‍ മുന്നിലേക്കുള്ള വഴിയൊരുക്കി..അവ ഓര്‍മ്മകളെ വിളിച്ചുണര്‍ത്താതെ പതിയെ കടന്നുപോയി...ചിന്തകള്‍ ശൂന്യതയിലേക്ക് കൂപ്പുകുത്തുകയായിരുന്നു...മൊബൈല്‍ റിംഗ് ചെയ്തപ്പോഴാണ് അത് സ്വിച്ച്ഓഫ്‌ ചെയ്യാന്‍ മറന്ന കാര്യം ഓര്‍ത്തത്.... അമീന്‍ !! അവന്‍റെ ആധിയ്ക്ക്‌ എന്‍റെ കൈയ്യില്‍ ഉത്തരമില്ലായിരുന്നു...ലൈന്‍ കട്ടുചെയ്ത് സ്വിച്ച്ഓഫ്‌ ചെയ്യുമ്പോള്‍ എനിക്കങ്ങിനെ ചിന്തിക്കാനേ കഴിഞ്ഞുള്ളൂ....പിന്നീടുള്ള ചിന്തകള്‍ അവനെക്കുറിച്ചായിരുന്നു.....

സതീഷ്‌ പോയശേഷമുള്ള വിരസമായ പകലുകളോന്നില്‍ അമീനിനെ കണ്ടുമുട്ടിയത്‌..ആശ്വാസമായിരുന്നു അവന്‍റെ സാമീപ്യം...ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത അവനോട് സങ്കടങ്ങളും പിണക്കങ്ങളും പരിഭവങ്ങളും പങ്കുവെക്കുമ്പോള്‍ ആ സൗഹാര്‍ദം അങ്ങേയറ്റം ആസ്വദിച്ചിരുന്നു... അമീനിന്‍റെ അളവില്‍ കവിഞ്ഞ സ്നേഹം,ശ്രദ്ധ എല്ലാം അറിഞ്ഞില്ലെന്ന് ഭാവിക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചു..പിന്നീട് അകലാന്‍ ശ്രമിക്കുന്തോറും അവന്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു...സൗഹാര്‍ദ്ദമെന്ന മേലാപ്പ് ചീന്തിയെറിയാന്‍ ഒരിക്കലും അവസരം നല്‍കിയില്ല..എന്‍റെ കടുംപിടുത്തങ്ങളെല്ലാം മൂകമായ്‌ സഹിച്ച് അവന്‍ ഇതുവരെ കൂടെനിന്നു....പക്ഷെ ഇക്കാര്യത്തില്‍ അവനെന്തൊക്കെയോ സംശയങ്ങള്‍ , ഒരു ഉള്‍ഭയം അവനെ വല്ലാതെ അലട്ടുന്നുണ്ട്... പലപ്പോഴും എന്‍റെ മനസ്സ്‌ വായിച്ചെടുക്കാന്‍ അവനു കഴിഞ്ഞിട്ടുണ്ട്...പക്ഷെ ഇപ്പോള്‍ എനിക്ക് ആരുടേയും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ല...


 
                                                        
                                          കന്യാകുമാരിയുടെ മനോഹാരിതയിലേക്ക് നടക്കുമ്പോള്‍ പാദങ്ങള്‍ വായുവില്‍ നീന്തുകയാണെന്ന് തോന്നി.... കടല്‍ക്കാറ്റില്‍ അലസമായി ഒഴുകുന്ന സാരിയെ പറക്കാന്‍ വിട്ടിട്ട് തിരകള്‍ക്ക് അഭിമുഖമായ്‌ നടന്നു....അലസമായ്‌ നീന്തുന്ന തിരകള്‍ എനിക്കുമുന്‍പില്‍ സന്തോഷത്താല്‍ ഉയര്‍ന്നുപൊങ്ങി പാദങ്ങളെ നനച്ച് അകന്നുപോയി...വീണ്ടും നിനക്കുവേണ്ടി ഞങ്ങള്‍ തിരിച്ചുവരുമെന്ന ഉറപ്പോടെ....തീരത്തെ സാധാരണയില്‍ കവിഞ്ഞ തിരക്ക് മനസ്സിനെ വീണ്ടും അസ്വസ്ഥമാക്കി...ആര്‍പ്പുവിളികളും കച്ചവടം പൊടിപ്പൊടിക്കുന്ന തിരക്കുമെല്ലാം ചേര്‍ന്ന് കാതുകള്‍ കൊട്ടിയടച്ചു...ഇരുകൈകളും കാതുകളില്‍ ചേര്‍ത്തു ഉച്ചത്തില്‍ നിലവിളിക്കണമെന്നു തോന്നി....

തമിഴന്‍ ചെക്കന്‍റെ കൂര്‍പ്പിച്ച നോട്ടവും ചൂളംവിളികളും വിസ്മരിച്ച് പാറകൂട്ടങ്ങള്‍ക്കിടയിലേക്ക് നടക്കുമ്പോള്‍ ഉള്ളുവെന്ത ഉഷ്ണം ഉപ്പുകാറ്റില്‍ ലയിച്ച് ഉയരങ്ങളിലേക്ക് ഉയര്‍ന്നു.... പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരമ്പിയാര്‍ക്കുന്ന കടലിനെ നോക്കിയിരിക്കുമ്പോള്‍ ഹൃദയത്തിലെ മുറിവില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങാന്‍ തുടങ്ങി....പാഞ്ഞടുക്കുന്ന ഓരോ തിരയും ഹൃദയത്തില്‍ ആഞ്ഞുതല്ലി കടന്നുപോയി... 
"ആരുംകാണാതെ നിനക്കു മുന്‍പില്‍ ഞാനൊന്നു പൊട്ടിക്കരഞ്ഞോട്ടെ...? " 
" വേദന കാര്‍ന്നുതിന്നുന്ന ഈ ഹൃദയം നിനക്കു മുന്‍പില്‍ പറിച്ചെറിയട്ടെ..? "
" സഹനത്തിന് അതിര്‍വരമ്പുകളുണ്ട് സത്യാ..!! അത് നിന്‍റെ ഓര്‍മ്മകളില്‍ പൂക്കുന്നുണ്ട്.....എനിക്കിപ്പോള്‍ പ്രത്യാശകളില്ല....നിന്‍റെ കൂടെ എനിക്കും കൂടി ഒരിടം...അതുവേണം സത്യാ.." തൊണ്ടയില്‍ കുരുങ്ങിയ ഒരേങ്ങല്‍ ശബ്ദം നഷ്ടപ്പെട്ടവളുടെ ഓളങ്ങളായി....

താഴെ ഉയര്‍ന്നുപൊങ്ങുന്ന തിരകള്‍ ആയിരം കൈകള്‍ നീട്ടി മാടിവിളിക്കുന്നുണ്ട്..... ഓങ്കാരാരവം കാതുകളില്‍ മുഴങ്ങി..ആത്മനിര്‍വൃതിയുടെ പാരമ്യതയില്‍ പാദങ്ങള്‍ ഒഴുകി.... അപ്പൂപ്പന്‍താടിയായ്‌ പറന്നിറങ്ങാന്‍ കൊതിച്ച് അവ ശൂന്യതയിലേക്ക് ചുവടുകള്‍ വെച്ചു..... മുങ്ങാംകുഴിയിട്ട പ്രജ്ഞയെ മുടിയിഴകളില്‍ പിടിച്ച് ഉയര്‍ത്തുന്നത് പോലെ എവിടെനിന്നോ ഒരജ്ഞാതസ്വരം എന്നെ വലയം ചെയ്തു...അത് തട്ടി വിളിക്കുന്നുണ്ട്....പേരുചൊല്ലി വിളിക്കുന്നു...ആ ശബ്ദം അടുത്തു വരുന്നുണ്ട്..ഇപ്പോഴത് ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്‍...വീണ്ടും വീണ്ടും അത് തന്നെ വിളിക്കുന്നു....കണ്ണുകള്‍ തുറന്നിരിക്കുന്നുണ്ട് പക്ഷെ തലയൊന്നു ചെരിക്കാനാവാതെ..എനിക്ക് വേദനിക്കുന്നുണ്ടായിരുന്നു...തണുത്ത എന്തോ ഒന്ന് കൈകളില്‍ തൊട്ടപ്പോള്‍ ആഴങ്ങളില്‍ നിന്നും വലിച്ചെടുത്ത് കരയ്ക്കിട്ട  പോലെ ഞാനൊന്നു പിടഞ്ഞു... തിരകള്‍ പാറക്കെട്ടുകളില്‍ ആഞ്ഞാഞ്ഞു പതിക്കുന്നുണ്ട്.....ഞെട്ടലോടെ പുറകോട്ടാഞ്ഞപ്പോള്‍ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അലിവോടെ എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു..... 

തൊണ്ടവരണ്ട് ശബ്ദിക്കാനാവാതെ ആ കണ്ണുകള്‍ക്കായ് ഓര്‍മ്മയില്‍ പരതി....അമീനിന്‍റെ ചിരിക്കുന്ന മുഖം കണ്മുന്‍പില്‍ തെളിഞ്ഞപ്പോള്‍ എന്‍റെ വാക്കുകള്‍ക്ക് ജീവന്‍ വെച്ചു.... 
"അമീ‍...!! നീ....നീയെന്തിന് ഇവിടെ....?"  
ആദ്യമായ്‌ കാണുന്ന അവന്‍റെ കണ്ണുകളില്‍ അതിശയവും സ്നേഹവും സന്തോഷവുമെല്ലാം സമാധാനവുമെല്ലാം മിന്നിമറഞ്ഞു.... 
"അമീ..!! നീയെന്തിനിവിടെ വന്നു...? എനിക്കിതൊന്നും ഇഷ്ടമല്ല..ഇന്ന് എന്‍റെ സത്യയുടെ ദിവസമാണ്..എനിക്ക് തനിച്ചിരിക്കണം...നീ പൊയ്ക്കോളൂ..." 
എന്‍റെ വാക്കുകളില്‍ ദേഷ്യം കലര്‍ന്നിരുന്നു....

അമീനിന്‍റെ കൂസലില്ലായ്മ എന്നെ ചൊടിപ്പിച്ചു.. 
"നീയെനിക്ക് സമാധാനം തരില്ലല്ലേ..? എനിക്ക് നിന്നെ കാണേണ്ടാ..പോവനല്ലേ പറഞ്ഞത്..."  ഭ്രാന്തമായി അലറുമ്പോള്‍ അമീനെന്‍റെ കണ്ണുകളില്‍ ആജന്മശത്രുവായി..... 
" മീരാ !! എന്തായിത്..? എനിക്ക് വേണം നിന്നെ...ഞാന്‍ നിന്നെ സ്നേഹിക്കുന്നു...
എല്ലാറ്റിലും ഉപരിയായി..പ്ലീസ് മീരാ പുറകോട്ടു പോവരുത്.."  
ഞൊടിയിടയില്‍ പുറംതിരിഞ്ഞ് തിരകളിലേക്ക് കുതിക്കാനൊരുങ്ങിയ എന്‍റെ ശരീരം അമീനിന്‍റെ കരവലയത്തില്‍ കിടന്നുപിടഞ്ഞു.... 
പിന്നീട് പതുക്കെ പതുക്കെ നിശ്ചലമായി...

ശക്തമായി  വീശിയടിച്ച കാറ്റ് അനുസരണയുള്ള കുട്ടിയെ പോലെ ഒതുങ്ങി നിന്നു.....അമീനിന്‍റെ മാറില്‍ തലചായ്ച്ചു മയങ്ങുമ്പോള്‍ മാലാഖക്കൂട്ടങ്ങളാല്‍ വലയം ചെയ്യപ്പെട്ട് സതീഷിന്‍റെ സുന്ദരമായ രൂപം തെളിഞ്ഞു വന്നു...ആ കൈക്കുടന്നയില്‍  വെളുത്ത പവിഴമല്ലി പൂക്കള്‍ നിറച്ചു വെച്ചിരുന്നു... അതെന്നിലേക്ക് മഴയായ് വര്‍ഷിച്ചു കൊണ്ട് സതീഷ്‌ പുഞ്ചിരിച്ചു......
തികഞ്ഞ സംതൃപ്തിയോടെ.....
____________________________________________________
   

Wednesday, April 6, 2011

" കാഴ്ചയുള്ളവര്‍ കാണാതിരിക്കരുത്...."



ബ്ലോഗര്‍ നന്ദിനി ലാപ്പിലേക്ക് കണ്ണുനട്ടിരിക്കാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ മൂന്നായി.....
ഒരെഴുത്തുകാരിയായതിന്‍റെ  കഷ്ടപ്പാടെ ! രണ്ടാഴ്ചയായി പുതിയ പോസ്റ്റ്‌ ഇട്ടിട്ട്.
അനുഭവകഥ എഴുതി വീണ്ടും വായനക്കാരെ പറ്റിക്കുന്നതെങ്ങിനെ...?
കഥയെഴുതിയാലെ മറ്റു ബ്ലോഗര്‍മാരുടെ ഇടയില്‍ വിലയുണ്ടാവു ഒപ്പം കമന്റ്‌ എഴുതാല്‍ ആളും..
ഇത് നന്ദിനിയുടെ മാത്രം ചിന്താകുഴപ്പമല്ല പൊതുവായിട്ടുള്ളതാണ്....
എഴുത്തിനിടയിലും ബ്ലോഗര്‍ നന്ദിനിയുടെ കണ്ണുകള്‍ മെയില്‍ ബൊക്സില്‍ പതിയുന്നുണ്ട്..
നല്ല വാക്കുകളുമായി ആരെങ്കിലും ഇതുവഴി വന്നാലോ..?
ഒരു അഭിനന്ദനം കിട്ടിയിട്ട് നാളെത്രയായി...പ്രതീക്ഷകളാണല്ലോ ജീവിതത്തെ നയിക്കുന്നത്...
നോക്കി നോക്കി ഇരിക്കുമ്പോള്‍ അതാ വരുന്നു അവന്‍ , ഇന്‍ബോക്സില്‍ " ഒന്ന് " എന്നു കണ്ടപ്പോള്‍ത്തന്നെ
നന്ദിനി ഓര്‍ത്തു കാക്കപ്പൂവായിരിക്കും....
അവള്‍ മാത്രമാണല്ലൊ ലിങ്ക് അയച്ചിട്ടും ഇതുവരെ കമന്റ്‌ ഇടാത്തത്.
എന്തായിരിക്കും ഇനി അവള്‍ എഴുതി പിടിപ്പിച്ചിട്ടുണ്ടാവുക..ആര്‍ത്തിയോടെയാണ് ബ്ലോഗര്‍ നന്ദിനി
മെയില്‍ തുറന്നത്..പക്ഷെ ! അത് അവനായിരുന്നു പാളയന്‍കോടന്‍പഴം. പുതിയ പോസ്റ്റിന്റെ ലിങ്ക് അയച്ചു തന്നതാണ്.
ഉം ! നോക്കാം അവനില്‍ നിന്ന് പുതിയ വല്ല ത്രെഡും കിട്ടിയാലോ. ഇത്ര നേരമായിട്ടും തന്‍റെ കഥ പാതിവഴിയിലാണെന്ന്
അവള്‍ ചിന്തിച്ചു... 
പാളയംകോടന്‍പഴത്തിന്റെ ലിങ്കില്‍ ക്ലിക്കി നന്ദിനി കാത്തിരുന്നു.
അവള്‍ക്ക്  മുന്‍പില്‍  ലോകപരാധീനതകളെ  മുഴുവന്‍ കണ്ണുകളിലേക്ക് ആവാഹിച്ച ഒരു പെണ്‍കുട്ടിയുടെ ചിത്രം തെളിഞ്ഞു വന്നു ഒപ്പം ഒരു തലവാചകവും " കാഴ്ചയുള്ളവര്‍ കാണാതിരിക്കരുത്...."
ഉം ! തലവാചകം ഗംഭീരം !!! വരികളിലൂടെ കണ്ണോടിക്കുമ്പോള്‍ നന്ദിനി ഓര്‍ത്തു...
ഒറ്റശ്വാസത്തിനു മുഴുവനും വായിച്ചു തീര്‍ത്തു.  ബ്ലോഗര്‍ നന്ദിനിയുടെ കണ്ണുകള്‍ നിറഞ്ഞ് അരുവികളായി......
താടിക്കുഴിയിലെത്തിയപ്പോള്‍ രണ്ടരുവികളും ഒന്നായി കീഴ്പ്പോട്ടു ചാടി...
വെള്ളം വീണു നനഞ്ഞാല്‍ ലാപ്പ് കേടുവന്നാലോ എന്നു  കരുതി അവള്‍ ശ്രദ്ധയോടെ അരുവികളെ  ചുരിദാറിന്റെ ദുപ്പട്ടയില്‍ ഒതുക്കി...
വായിച്ചു കഴിഞ്ഞല്ലോ   ഇനിയുള്ള  ഭഗീരഥപ്രയത്നം  കമന്റ്‌ ഇടുക എന്നതാണ്.. വെറുതെ ഇട്ടാല്‍ മാത്രം പോര..
താഴെയുള്ള കമന്റ്സ് വായിച്ച്  തലനാരിഴകീറി പരിശോധിച്ചിട്ടു  വേണം ഇടാന്‍.....എങ്കിലേ നാലാള്‍ ശ്രദ്ധിക്കൂ....
പലരും മൂക്ക് പിഴിഞ്ഞും  രോഷം കൊണ്ടും ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തെ കുറിച്ച് പ്രസംഗിച്ചത് കണ്ടു.....
പെട്ടന്ന് ബ്ലോഗര്‍ നന്ദിനിയുടെ കുഞ്ഞുതലയില്‍ വലിയ ബുദ്ധി ഉദിച്ചു..ഇവര്‍ക്കിടയില്‍ പിടിച്ചു നില്‍ക്കണ്ടേ....
ഒട്ടും അമാന്തിച്ചില്ല അവളിട്ടു ഒരുഗ്രന്‍ കമന്റ്‌  അല്ല  പ്രതിജ്ഞ  ഇന്നുമുതല്‍ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനു വേണ്ടി തന്‍റെ  മനസ്സും  ശരീരവും  അര്‍പ്പിക്കുകയാണെന്ന്, ജീവിതാന്ത്യം വരെ  കര്‍മ്മനിരതയായിരിക്കുമെന്ന  വാഗ്ദാനവും.......
ഇനി ബ്ലോഗേര്‍സിന്‍റെ ചൂടേറിയ ചര്‍ച്ചാവിഷയം ബ്ലോഗര്‍ നന്ദിനിയുടെ വിശാലമനസ്കതയെക്കുറിച്ചായിരിക്കും, അവള്‍ ഊറിച്ചിരിച്ചു...
തികഞ്ഞ സംതൃപ്തിയോടെ ഭാവിയില്‍ ലഭിക്കാന്‍ പോകുന്ന പ്രശംസകളെക്കുറിച്ചോര്‍ത്ത്  ബ്ലോഗര്‍ നന്ദിനി പുളകിതയായി.....
പുറത്ത്‌ ഗേറ്റിന്റെ വൃത്തികെട്ട ശബ്ദം അവളുടെ ഊഷ്മളചിന്തകളെ ഉണര്‍ത്തി..
ലാപ്പ് താഴെ വെച്ച് പുറത്തേക്ക് നടന്ന നന്ദിനി ഒരുനിമിഷം തറച്ചു നിന്നുപോയി..
അല്പം മുന്‍പ് പാളയന്‍കോടന്‍റെ ബ്ലോഗില്‍ കണ്ട അതേ ദൈന്യത നിറഞ്ഞ കണ്ണുകള്‍.....
അല്‍പനേരത്തെ നിശബ്ദതയ്ക്കു ശേഷം അവളുടെ  " അമ്മാ ! "  എന്ന നീട്ടിയ വിളിയില്‍ ബ്ലോഗര്‍ നന്ദിനി സമചിത്തത വീണ്ടെടുത്തു.....
ഉം.. എന്തു  വേണം ?
കുഞ്ഞുകൈയ്യിലെ  പ്ലാസ്റ്റിക്‌ കവറിട്ട  മഞ്ഞകാര്‍ഡ്‌ അവള്‍ നന്ദിനിയ്ക്ക് നേരെ നീട്ടി......
ബ്ലോഗര്‍ നന്ദിനിയുടെ മുഖം കറുത്തിരുണ്ടു .... കണ്ണുകള്‍ രണ്ട് അഗ്നിഗോളങ്ങളായി......
" സെക്ക്യൂരിറ്റീ..!!! " ഗുഹയ്ക്കകത്ത് നിന്നും വന്നപോലുള്ള ബ്ലോഗര്‍ നന്ദിനിയുടെ ശബ്ദം കേട്ട്  ആ കുഞ്ഞുകൈയ്യിലെ  മഞ്ഞകാര്‍ഡ്‌ താഴെ വീണു...ഓടിക്കിതച്ചെത്തിയ  സെക്യുരിറ്റി  പൂച്ചകുഞ്ഞിനെ എന്നപോലെ
അവളേയും തൂക്കിയെടുത്തു പുറത്തേക്ക് നടന്നു....
സമയനഷ്ടത്തെ ശപിച്ചുകൊണ്ട് ബ്ലോഗര്‍ നന്ദിനി തന്നെനോക്കി അക്ഷമയോടെ  കാത്തിരിക്കുന്ന ലാപ്പ് അരുമയോടെ  കൈയ്യിലെടുത്തു......
ആകാംക്ഷയോടെ വീണ്ടും മെയില്‍ബോക്സിലേക്ക്..,
അവിടേക്ക് പറന്നുവന്ന നൂറോളം ആശംസാമെയിലുകള്‍ അവളെ നോക്കി പല്ലിളിച്ചു കാണിച്ചു....
ബ്ലോഗര്‍ നന്ദിനി ഒരിക്കല്‍ക്കൂടി ഹര്‍ഷപുളകിതയായി......

********************************************
 

Saturday, March 5, 2011

മുത്തശ്ശിക്ക് അറ്യാത്തതാ !!




ഉച്ചമയങ്ങി തുടങ്ങീരിക്കുണു എല്ലാരും മയക്കത്തിലാ..നിയ്ക്ക്‌ ഈയിടെയായി
ഉറക്കല്യാ...മോന്തിയായാലും ണീച്ചിരിക്യാ..
വയ്യായ്ക പിടികൂടിയിരിക്കുണു..കാലെത്രയായി വെളീലിറങ്ങീട്ട്..ഒരു അന്തിക്ക്
മീനൂട്ടീടെ  മൂത്രത്തില്
ചവിട്ടി വീഴാ‌യിരുന്നു....നിയ്ക്കറിയ്യാ  അതെന്‍റെ  കൊഴപ്പാ  ശ്രദ്ധിച്ചില്യ...കുട്ട്യല്ലേ
അതിനറിയ്യോ..നട്വടിഞ്ഞ്  കിടപ്പിലായിട്ട്  വര്‍ഷെത്രക്കഴിഞ്ഞു..ചികിത്സേടെ ഫലം, ണീറ്റു നടക്കാനായി...പക്ഷേ  ന്‍റെ  യശോദേം ഉണ്ണീം 
വെളീലിറങ്ങാന്‍ സമ്മതിക്കില്യാ..
നിയ്ക്കിനി എന്തേലും പറ്റ്യാ നോക്കാന്‍

വയ്യാത്രേ....ന്‍റെ മകളാ യശോദ അവളുടെ ഒറ്റമോനാ ഉണ്ണി..നല്ല കുട്ട്യോളാ.....ന്നോട് സ്നേഹല്യാഞ്ഞിട്ടല്ല ചികിത്സക്ക് പണൊരുപാട് ചെലവായ്യെ...ന്‍റെ ഉണ്ണിക്കാച്ചാ കൃഷിപ്പണ്യാ..അതീന്ന്  കിട്ടീട്ട് വേണ്ടേ...പഠിക്കാന്‍ വിട്ടപ്പം ഓടിപ്പോന്നു....ഇന്നത്തെ കാലല്ലാല്ലോ അത്...ആഹ്..!!  ന്‍റെ കാലോം
തീരാറായി...തീരുണതിനു മുമ്പ് നിയ്ക്കീ  നാടോന്നു കാണണം...ഒരു മോഹം.....നടക്കട്ടെ  ശ്ശി
ദൂരം...എത്രകാലായീ ഇങ്ങനെ.....ന്താത്‌ ഇലയനക്കൊന്നൂല്യാല്ലോ...കാറ്റ് വഴി മറന്ന്വോ ആവോ.... ഇത്തീം  ആഞ്ഞിലും മുരിക്ക്വോക്കെ എത്രെണ്ടായിരുന്നതായീ തൊടീല് ഒന്നൂല്യാ ഇപ്പോ...ഉണ്ണി അതൊക്കെ മുറിച്ച്  കപ്പ
നട്ടിരിക്കുണു.....വയറെന്ന്യാ വലുത്...നടന്നിട്ടിശ്ശ്യായി ഇല്ലിപ്പടി ചാട്യപ്പോ കാലില്
മുള്ളുക്കൊണ്ടോ...നീറുണു..ചോരവന്നൂല്ലോ..കമ്മ്യൂണിസ്റ്റ്പ്പണ്ടാവും തൊടീല്... എന്താത് നോക്കീട്ടും കാണുന്നില്യാലോ.....
ഉം !  സാരല്ല്യാ....എല്ലാം പോയീ.....കാലോം..

താഴേവരമ്പിലെത്തീപ്പോ  ദാ ! പൂക്കാതെ
തളിര്‍ത്തുനിക്കുണു  ന്‍റെ  സിന്ദൂരം ,നെന്നെക്കണ്ടപ്പോ നിയ്ക്ക് ചിരിവരുണൂ....."നെനക്കിത്തവണേം കുളി തെറ്റീല്യാല്ലേ!...,ഉണ്ണികള്‍ക്കായ് കൊതിച്ചതല്ലേ നീയ്യ്..."കാലം തെറ്റ്യാലും മാവ് പൂക്കില്യാച്ചാല്
എന്താ ചെയ്യാ...! കലികാലം തന്നെ...
മേലേത്തൊടീല് മണ്ടപോയ തെങ്ങ്വോളെത്രയാ !
വായാടിയോള്‍ക്ക് സന്തോഷം കൂടുണ്ടാക്കാലോ
നിയ്ക്കോ രണ്ടുനേരോം കഞ്ഞി കുടിക്കേണ്ട

ഗത്യേട്... തോട്ടുവക്കത്തെത്തിയില്ല്യ
കൈതക്കാടൊക്കെ വെട്ടി
വെടിപ്പാക്കിയിരിക്കുണ്വല്ലോ...മറയില്ലാതെ ഈ
പെണ്ണുങ്ങളൊക്കെ എങ്ങിനെയാണാവോ കുളിക്കണേ.. ന്തായീ കിടക്ക്ണ് ! പഴയ കുപ്പിം പ്ലാസ്റ്റിക്കും  പാട്ടേമൊക്ക്യല്ലേ....ഇതാപ്പോ

അസ്സലായത് കാല്‍നനയ്ക്കാന്‍ വന്നാ ഇതാ സ്ഥിതി !!
ഇത്യേ വെള്ളെത്ര ഒഴുകിപ്പോയതാ...സങ്കടം തന്നെ...
വഴിയേറെ നടന്നില്യാല്ലോ കാലുനോവുണു..
ന്താ ! വെയിലിനു ചൂട്...?
ഇത്തിരി തണലു നോക്കീട്ട് കാണുണില്യാ..
ഇവിടെങ്ങും ഒരു പുല്‍ക്കൊടി പോലൂല്യാ..
ദാഹിച്ചു തൊണ്ടവരണ്ടൂല്ലോ, പഞ്ചായത്തു 
വക കിണറാത് തൊട്ടിയിട്ടൊന്നു നോക്ക്യാലോ..
ങാ ! കിട്ടീല്ലോ ഒരു തൊട്ടി നീര്..
ങേഹേ ! ഇതീപ്പൊ മണലല്യെ...?
ആഹ് ! ഇനീപ്പോ വീടുണ്ടാക്കാലോ ഫ്ലാറ്റ്‌

പണിയാലോ....നന്നായി...
ആരോ പറഞ്ഞൂല്ലോ മണലു കിട്ടാനില്യാന്ന്...ഇപ്പോ അതിന്‍റെ ക്ഷാമോം തീര്‍ന്നു..തൊടിയായ തൊടിയൊക്കെ കോണ്‍ക്രീറ്റ് ആയിരിക്ക്യാ..ഉണ്ണി പറഞ്ഞതു നേരുതന്ന്യാ അമ്മമ്മ കണ്ട നാടല്ലാത്...
നിയ്ക്കറിയാം ഇതിപ്പെന്‍റെ നാടല്യാന്ന്‍...
കൃഷ്ണാ!! നാടോടുമ്പോ നടുവേ ഓട്വാ....
ആരാ ന്നെപ്പോ മുത്തശ്ശീന്ന്‍ വിളിക്കണ്..
മീനൂട്ടിയല്ലേ ! എന്താ കുട്ട്യേ ഇങ്ങനെ ഒച്ച വെക്ക്യാ പെങ്കുട്ട്യോള്....?
" മുത്തശ്ശി എന്തായീ കാട്ട്യേ..?
അച്ഛ ! അവിടെ നെലോളിക്ക്യാ..,
അച്ഛമ്മേം വഴക്കുപറഞ്ഞു..,
ആരുംകാണാതെ വടീം കുത്തിപ്പിടിച്ച്
നാടുകാണാനിറങ്ങിയിരിക്യാ..."
" നിയ്ക്ക്‌ അത്രയ്ക്ക് വയസ്സായിട്ടില്യാന്ന്  നെന്‍റെ അച്ഛയോട് പോയി പറയ്യ്..പിന്നെ നാടുകാണാന്‍ ഇത്ന്‍റെ നാടാണോ കുട്ട്യേ..? "
മാറീരിക്ക്ണു...എല്ലാം...മാറീരിക്ക്ണു....
ശിവ...ശിവ...!! 
____________________________________________

Thursday, February 10, 2011

അയാള്‍



കണ്ണടച്ചുള്ള ഈ കിടപ്പ് തുടങ്ങിയിട്ട് ഏറെനേരമായി...
ചിന്തകള്‍ക്ക് കാടുകയറാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പതുക്കെ കൈകള്‍നീട്ടി അവളുടെ വിരലുകള്‍ക്കായി പരതി...വിരല്‍ത്തുമ്പിന്‍റെ അറ്റത്ത്‌ അവളുണ്ടാകുമെന്ന പ്രതീക്ഷ...ശരീരത്തില്‍ എവിടെയൊക്കെയോ നീറ്റല്‍.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും സ്വസ്ഥത കിട്ടാതെ അയാളെഴുന്നേറ്റു....

പുറത്ത് നിലാവുണ്ട്...എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ജനാലവിരി മാറ്റി പുറത്തേക്ക് നോക്കിനിന്നു...നിലാവില്‍ ഒഴുകിയെത്തിയ തണുത്ത കാറ്റിനും അയാളുടെ വേദന ശമിപ്പിക്കാന്‍ കഴിഞ്ഞില്ല...ഹൃദയത്തിന്‍റെ സ്ഥാനത്ത് മറ്റെന്തോ ഒന്ന് നീറിപ്പുകയുന്നു.....അവള്‍ പോയിട്ട് ഇന്നേക്ക് ഒരാഴ്ച കഴിഞ്ഞു.....എവിടെയായിരിക്കും..?  അവള്‍ക്ക് സുഖമായിരിക്കുമോ..?
ഒട്ടേറെചോദ്യങ്ങള്‍ അയാള്‍ക്കുള്ളില്‍ തിളച്ചുമറിഞ്ഞു...അവള്‍ പോയതിന്‍റെ പിറ്റേന്ന് കുട്ടികളെ ഹോസ്റ്റലില്‍ ആക്കിയതാണ്...പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല...അവരുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ നിസ്സഹായനായി തനിക്കെത്രനേരം‌ പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ല....ജനാലയ്ക്കരികില്‍  ചാരിവെച്ച കണ്ണാടിയിലെ തന്‍റെ തിളങ്ങുന്ന പ്രതിബിംബത്തിലേക്ക് അയാള്‍  ഉറ്റുനോക്കി.........

കൊഴിഞ്ഞുതുടങ്ങിയ വെളുത്തരോമങ്ങള്‍ക്കിടയില്‍ അങ്ങിങ്ങായി കറുത്ത രേഖകള്‍, ചുളിവുകള്‍ വീണുതുടങ്ങിയ നെറ്റിത്തടം,  ദയനീയമായി കേഴുന്ന കറുപ്പ് പടര്‍ന്ന കണ്ണുകള്‍‍...
" താന്‍ വൃദ്ധനായിരിക്കുന്നു..."  അയാളറിയാതെ മന്ത്രിച്ചു...
ഭാര്യക്കും മക്കള്‍ക്കും വേണ്ടി രാപ്പകലില്ലാതെ അധ്വനിക്കുമ്പോള്‍ അയാളറിഞ്ഞിരുന്നില്ല അല്ലെങ്കില്‍ ഓര്‍ത്തിരുന്നില്ല സ്വന്തം ആവശ്യങ്ങളെക്കുറിച്ച് ആഗ്രഹങ്ങളെക്കുറിച്ച്....അയാള്‍ക്കെന്നും വലുത് അവരായിരുന്നു..അവരുടെ സന്തോഷങ്ങളായിരുന്നു....അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മീതെ അയാള്‍ക്ക്‌ മാത്രമായി ഒന്നുമുണ്ടായിരുന്നില്ല...പക്ഷേ  ഇന്ന് അവള്‍ എല്ലാം ഉപേക്ഷിച്ച്‌ എവിടേക്കോ പോയിരിക്കുന്നു....അയാളുടെ ചിന്തകള്‍ വീണ്ടും അവള്‍ക്കു ചുറ്റും കറങ്ങാന്‍തുടങ്ങി...എവിടെനിന്നൊക്കെയോ വേദനകള്‍ വിയര്‍പ്പുതുള്ളികളായ്‌ ഒലിച്ചിറങ്ങുന്നത് അയാളറിഞ്ഞു.. ഉരുണ്ടുകൂടിയ വേദനകളെ പുറത്തേക്ക് കളയാന്‍വെമ്പി അയാളുച്ചത്തില്‍ നിലവിളിച്ചു....പ്രാരാബ്ധങ്ങള്‍ക്ക് നടുവില്‍  സ്നേഹത്തിനു മുന്‍പില്‍  തളര്‍ന്ന തന്‍റെ പുരുഷത്വത്തെ  ഒരുനിമിഷം പിടച്ചിലോടെ അയാളോര്‍ത്തു..പുറത്തേക്കൊഴുകിയെത്തിയ നിലവിളികളെ കടിച്ചമര്‍ത്തി അയാള്‍ ആര്‍ത്തുചിരിച്ചു.....


_______________________________________________________
 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.