Pages

Friday, May 6, 2011

ഒരു കൈക്കുടന്ന പൂക്കള്‍...



കറുപ്പില്‍ നീലക്കല്ലുകള്‍ പതിച്ച ഷിഫോണ്‍ സാരി കയ്യിലെടുത്തപ്പോള്‍
മനസ്സ് എന്തെന്നില്ലാതെ തുടിച്ചു...സതീഷ്‌ ഒന്നാമത്തെ വിവാഹവാര്‍ഷികത്തില്‍ സമ്മാനിച്ചത്...അന്നാ സാരി ചുറ്റി കണ്ണാടിയ്ക്ക് മുന്‍പില്‍ നിന്നപ്പോള്‍ സതീഷ്‌ പറഞ്ഞത് ഇപ്പോഴും ഓര്‍മ്മയുണ്ട്...

" നീ ഒരുപാട് സുന്ദരിയാണ്..നിന്‍റെ അളവുകള്‍ക്ക് കൃത്യതയുണ്ട്.." 
 എന്‍റെ പൊട്ടിച്ചിരിയില്‍ സതീഷിന്‍റെ വാക്കുകള്‍ കുതിര്‍ന്നു...ഒരു നനഞ്ഞ പക്ഷിയെ പോലെ അവനെന്നെ ചേര്‍ത്തുപിടിച്ചു..
" നിനക്ക് ചെമ്പകത്തിന്‍റെ മണമാണ് അതെന്നെ മത്തുപിടിപ്പിക്കുന്നു മീരാ.... " 
" സത്യാ നിനക്കിതെന്തു പറ്റി..? ഇന്ന് വല്ലാത്ത മൂടിലാണല്ലോ..."
സ്നേഹം കൂടുമ്പോള്‍ എനിക്കവന്‍ സത്യയായിരുന്നു....എന്‍റെ ചോദ്യങ്ങള്‍ പിന്നീടവന്‍ കേട്ടില്ല..എന്നിലേക്ക് ആവേശത്തോടെ പെയ്തിറങ്ങാനുള്ള വെമ്പലിലായിരുന്നു.... ശക്തമായി പെയ്തിറങ്ങിയ മഴയില്‍ അവന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു കൊണ്ടിരുന്നു..
 " നീ സുന്ദരിയാണ്..." 

സതീഷ്‌ അങ്ങിനെയായിരുന്നു ഞാനെന്നും അവന്‍റെ പ്രണയിനിയായിരുന്നു.. സതീഷുമൊത്തുള്ള ഒരു വര്‍ഷത്തെ വിവാഹജീവിതം ആഹ്ലാദത്തിന്‍റെ പൂക്കാലമായിരുന്നു...അന്നവന്‍ എന്നില്‍ നിന്ന് ഇറങ്ങിപ്പോയത് ആ സ്നേഹവസന്തവും കൊണ്ടാണ്.... വണ്ടിച്ചക്രങ്ങള്‍ക്കിടയില്‍ ഞെരുങ്ങുമ്പോഴും ആ ചുണ്ടുകള്‍ തിരക്കിയിരുന്നു.....
 " മീരാ !! നിനക്കൊന്നും പറ്റിയില്ലല്ലോ.."

ഒന്നലറിക്കരയാന്‍പോലുമാവാതെ പകച്ചുപോയ നിമിഷങ്ങള്‍...സതീഷ്‌ പോയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു...ഒരിക്കല്‍ പോലും അവന്‍റെ ഓര്‍മ്മകളില്‍ നിന്ന് തനിക്ക് ഓടിയൊളിക്കാന്‍ കഴിഞ്ഞിട്ടില്ല...
ഓര്‍മ്മകള്‍ക്ക് ഉയരം വെച്ചുതുടങ്ങിയിരിക്കുന്നു....അവ അംബരചുംബികളെ നിഷ്പ്രഭമാക്കി വാനോളം ഉയര്‍ന്നു പൊങ്ങി...മേഘങ്ങള്‍ക്കിടയില്‍ കൂടുകൂട്ടി....തണുത്ത കൂട്ടില്‍ നനുത്തരോമത്തൂവലുകള്‍ ചേര്‍ത്ത് ചൂടുപകരുന്ന ഇണക്കുരുവികള്‍...ശൂന്യതയില്‍ നിന്നും ലക്ഷ്യം തെറ്റി വന്ന ഒരമ്പ് ഹൃദയത്തെ വിണ്ടുകീറി കടന്നുപോയി...അങ്ങുദൂരെ ഇണക്കുരുവിയുടെ തേങ്ങലുകള്‍ ഓര്‍മ്മകളെ തകര്‍ത്തുകൊണ്ട് ഉച്ചത്തില്‍ ചിലച്ചുകൊണ്ടിരുന്നു...ഊര്‍ന്നു വീണ സാരി മാറോടടുക്കി മൊബൈല്‍ കയ്യിലെടുത്തപ്പോള്‍ അമീനിന്‍റെ ചിരിക്കുന്ന മുഖം ഡിസ്പ്ലേയില്‍ തെളിഞ്ഞു.....


" എന്താ അമീ..? "  അമിയുടെ നിശബ്ദതയുടെ അര്‍ത്ഥം അറിയാമായിരുന്നെങ്കിലും ഞാന്‍ ചോദിച്ചു......
 "എന്താ അമീ ഒന്നും മിണ്ടാതെ..?"
 "നീ പോകാന്‍ തീരുമാനിച്ചോ...? "   അമിയുടെ മൌനത്തില്‍ നിന്നും അടര്‍ന്നു വീണ വാക്കുകളില്‍ സംശയം നിഴലിച്ചിരുന്നു...
 "നിന്നോട് ഞാന്‍ ഇന്നലെ പറഞ്ഞതല്ലേ..പോണം...!! ഈ ദിവസം എനിക്ക് മറക്കാന്‍ കഴിയ്യോ അമീ...?" പുറത്തേക്ക് വന്ന തേങ്ങല്‍ ഉള്ളിലൊതുക്കി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അതവന്‍റെ മുന്‍പില്‍ വിലപോവില്ലെന്നു അറിയാമായിരുന്നു.....
"നിനക്ക് പോവാതിരുന്നൂടെ മീരാ...? "
" ഇല്ലാ അമീ ഇന്നെനിക്ക് ജീവിക്കണം...സത്യയ്ക്കു വേണ്ടി...ഇന്നുമാത്രം !!.." 
മറുപടിയ്ക്ക് കാക്കാതെ ഫോണ്‍ ബെഡ്ഡിലേക്ക് എറിയുമ്പോള്‍ ഞാന്‍ കിതയ്ക്കുന്നുണ്ടായിരുന്നു.....

ഷവറിനു ചുവട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു ശാന്തത എനിക്കു ചുറ്റും നിറഞ്ഞുനിന്നു... ഓര്‍മ്മപ്പെടുത്തലുകളുടെ അലസോരമില്ലാതെ നന്നായി ഒരുങ്ങി കണ്ണാടിക്കു മുന്‍പില്‍ നിന്നപ്പോള്‍ എവിടെന്നോ ഒരുന്മേഷം ശരീരത്തിലേക്ക് പ്രവഹിച്ചു...പതിവിലും സുന്ദരിയായിരിക്കുന്നു..
സ്വയം മറന്ന നാളുകളില്‍ അലസമായ മുടിയിഴകളില്‍ മറഞ്ഞ സൗന്ദര്യം കണ്ണാടിയില്‍ ജ്വലിച്ചപ്പോള്‍ മനസ്സിലെവിടെയോ ഒരു കൊളുത്തിപ്പിടിത്തം....

ധൃതിയില്‍‍ പുറത്തേക്കിറങ്ങുമ്പോള്‍ അമ്മയെ പൂമുഖപ്പടിയില്‍ പ്രതീക്ഷിച്ചിരുന്നില്ല...അമ്മയുടെ അമ്പരപ്പിക്കുന്ന നോട്ടം കണ്ടില്ലെന്നു നടിക്കാന്‍ കഴിഞ്ഞില്ല...സാരിയിലേക്കും മുഖത്തേക്കും പാറിവീണ മിഴികള്‍ ഒരു ചോദ്യത്തില്‍ അവസാനിച്ചു..

"നീയിത് എവിടേക്കാ..?" 
മറുപടിയ്ക്കു വേണ്ടി പരതികൊണ്ട് ഞാന്‍ പതുക്കെ പറഞ്ഞു.. 
 "അമ്മെ ഞാനിപ്പോള്‍ വരാം.." സമ്മതത്തിന് വേണ്ടി ഏറെ കാക്കേണ്ടി വന്നില്ല അച്ഛന്‍റെ ഗംഭീരശബ്ദം ഹാളില്‍ മുഴങ്ങി.. 
"പോയിട്ട് വാ മോളെ.." തിരിഞ്ഞു നോക്കിയപ്പോള്‍ അച്ഛന്‍റെ പ്രകാശിക്കുന്ന മുഖം എന്നെ നോക്കി പുഞ്ചിരിച്ചു... 
"ഇതാ ചാവി..കാറെടുത്തൊ നീ...."  അച്ഛന്‍  'കീ' നീട്ടിയപ്പോള്‍ എന്റെ ഹൃദയം വീണ്ടും നോവാല്‍ വിണ്ടുകീറി.... 
"വേണ്ടച്ഛാ ബസ്സില്‍ പോയ്ക്കോളാം ഞാന്‍.."
" എന്നാ അച്ഛനും കൂടി പോരട്ടെ നിന്‍റെ കൂടെ.." അമ്മയുടെ ശബ്ദത്തില്‍ ഭയം നിറഞ്ഞിരുന്നു....എന്‍റെ മനസ്സ് വായിച്ചിട്ടെന്നോണം അച്ഛനത് നിരസിച്ചു....
"അവള്‍ പൊയ്ക്കോട്ടേ സുമേ!!..എത്രകാലായി എന്‍റെ കുട്ടി ഇങ്ങനെ അടച്ചിരിക്കുന്നു..അവള്‍ക്ക് ഒരാശ്വസാവാണേല്‍ ആയിക്കോട്ടെ.. എന്തിനാ തടയിണത്..." 

സ്നേഹം സ്ഫുരിക്കുന്ന അച്ഛന്‍റെ വാക്കുകള്‍ക്ക് മുന്‍പില്‍ കുനിഞ്ഞ ശിരസ്സുമായി നില്‍ക്കുമ്പോള്‍ ഞാനറിയാതെ കണ്ണുകള്‍ നിറഞ്ഞൊഴുകി...
" നോക്ക് സുമേ എന്‍റെ കുട്ടി കരയ്ണത്..ഇപ്പോ നിനക്ക് സമാധാനായോ..? " 
 അതുവരെ തറഞ്ഞു നിന്ന അമ്മ ജീവന്‍ കിട്ടിയ പോലെ എന്നെ ചേര്‍ത്തുപിടിച്ചു...." നോക്കൂ ചന്ദ്രേട്ടാ !! എന്‍റെ കുട്ട്യേ ഇത്ര ചന്തത്തില്‍ കണ്ടാ ആളുകള് എന്തെങ്കിലും പറയില്ലേ..? പോരാത്തതിന് ഇന്ന് അവന്‍റെ ഓര്‍മ്മദിനല്ലേ..? " 

അതിനുള്ള അച്ഛന്‍റെ മറുപടി പതിവിലും ഉച്ചത്തിലായിരുന്നു......
" എന്‍റെ കുട്ട്യെ ഇന്നാ മനുഷ്യകോലത്തില്‍ കാണുന്നത്..അതും നീ ഇല്ലാണ്ടാക്കോ സുമേ...ആളുകള് പറയണത് പോലെ ജീവിക്കാന്‍ പറ്റ്വോ..? അവള്‍ക്ക് ചെറുപ്പല്ലേ മുറിയില് അടച്ചിടാന്‍ പറ്റ്വോ..? നീയിനി ഓരോന്നും പറഞ്ഞു അതിനെ വിഷമിപ്പിക്കണ്ട...എന്‍റെ കുട്ടി പൊയ്ക്കോ.."
 പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും അച്ഛന്‍റെ വാക്കുകള്‍ വേദനയാല്‍ ചിലമ്പിച്ചിരുന്നു... അമ്മയുടെ മുഖത്ത് ദൈന്യതയും ഭയവും നിറഞ്ഞിരുന്നു.... യാത്രചോദിക്കാന്‍ പോലും ത്രാണിയില്ലാതെ ഞാനോടി പുറത്തിറങ്ങി..ഓട്ടോയ്ക്ക് കൈനീട്ടുമ്പോള്‍ വിദൂരതയില്‍ അമ്മയുടെ തേങ്ങല്‍ കേട്ടു.....



 


 ബസ്സിലിരിക്കുമ്പോള്‍ നേരിയ
ചാറ്റല്‍മഴ യുണ്ടായിരുന്നു.... 
തണുത്ത കാറ്റ് മനസ്സില്‍ കുളിര്‍മ്മ പടര്‍ത്തി...പുറകോട്ടു പായുന്ന കാഴ്ചകള്‍ മുന്നിലേക്കുള്ള വഴിയൊരുക്കി..അവ ഓര്‍മ്മകളെ വിളിച്ചുണര്‍ത്താതെ പതിയെ കടന്നുപോയി...ചിന്തകള്‍ ശൂന്യതയിലേക്ക് കൂപ്പുകുത്തുകയായിരുന്നു...മൊബൈല്‍ റിംഗ് ചെയ്തപ്പോഴാണ് അത് സ്വിച്ച്ഓഫ്‌ ചെയ്യാന്‍ മറന്ന കാര്യം ഓര്‍ത്തത്.... അമീന്‍ !! അവന്‍റെ ആധിയ്ക്ക്‌ എന്‍റെ കൈയ്യില്‍ ഉത്തരമില്ലായിരുന്നു...ലൈന്‍ കട്ടുചെയ്ത് സ്വിച്ച്ഓഫ്‌ ചെയ്യുമ്പോള്‍ എനിക്കങ്ങിനെ ചിന്തിക്കാനേ കഴിഞ്ഞുള്ളൂ....പിന്നീടുള്ള ചിന്തകള്‍ അവനെക്കുറിച്ചായിരുന്നു.....

സതീഷ്‌ പോയശേഷമുള്ള വിരസമായ പകലുകളോന്നില്‍ അമീനിനെ കണ്ടുമുട്ടിയത്‌..ആശ്വാസമായിരുന്നു അവന്‍റെ സാമീപ്യം...ഒരിക്കലും നേരില്‍ കണ്ടിട്ടില്ലാത്ത അവനോട് സങ്കടങ്ങളും പിണക്കങ്ങളും പരിഭവങ്ങളും പങ്കുവെക്കുമ്പോള്‍ ആ സൗഹാര്‍ദം അങ്ങേയറ്റം ആസ്വദിച്ചിരുന്നു... അമീനിന്‍റെ അളവില്‍ കവിഞ്ഞ സ്നേഹം,ശ്രദ്ധ എല്ലാം അറിഞ്ഞില്ലെന്ന് ഭാവിക്കാന്‍ മനപൂര്‍വ്വം ശ്രമിച്ചു..പിന്നീട് അകലാന്‍ ശ്രമിക്കുന്തോറും അവന്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു...സൗഹാര്‍ദ്ദമെന്ന മേലാപ്പ് ചീന്തിയെറിയാന്‍ ഒരിക്കലും അവസരം നല്‍കിയില്ല..എന്‍റെ കടുംപിടുത്തങ്ങളെല്ലാം മൂകമായ്‌ സഹിച്ച് അവന്‍ ഇതുവരെ കൂടെനിന്നു....പക്ഷെ ഇക്കാര്യത്തില്‍ അവനെന്തൊക്കെയോ സംശയങ്ങള്‍ , ഒരു ഉള്‍ഭയം അവനെ വല്ലാതെ അലട്ടുന്നുണ്ട്... പലപ്പോഴും എന്‍റെ മനസ്സ്‌ വായിച്ചെടുക്കാന്‍ അവനു കഴിഞ്ഞിട്ടുണ്ട്...പക്ഷെ ഇപ്പോള്‍ എനിക്ക് ആരുടേയും സംശയങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയില്ല...


 
                                                        
                                          കന്യാകുമാരിയുടെ മനോഹാരിതയിലേക്ക് നടക്കുമ്പോള്‍ പാദങ്ങള്‍ വായുവില്‍ നീന്തുകയാണെന്ന് തോന്നി.... കടല്‍ക്കാറ്റില്‍ അലസമായി ഒഴുകുന്ന സാരിയെ പറക്കാന്‍ വിട്ടിട്ട് തിരകള്‍ക്ക് അഭിമുഖമായ്‌ നടന്നു....അലസമായ്‌ നീന്തുന്ന തിരകള്‍ എനിക്കുമുന്‍പില്‍ സന്തോഷത്താല്‍ ഉയര്‍ന്നുപൊങ്ങി പാദങ്ങളെ നനച്ച് അകന്നുപോയി...വീണ്ടും നിനക്കുവേണ്ടി ഞങ്ങള്‍ തിരിച്ചുവരുമെന്ന ഉറപ്പോടെ....തീരത്തെ സാധാരണയില്‍ കവിഞ്ഞ തിരക്ക് മനസ്സിനെ വീണ്ടും അസ്വസ്ഥമാക്കി...ആര്‍പ്പുവിളികളും കച്ചവടം പൊടിപ്പൊടിക്കുന്ന തിരക്കുമെല്ലാം ചേര്‍ന്ന് കാതുകള്‍ കൊട്ടിയടച്ചു...ഇരുകൈകളും കാതുകളില്‍ ചേര്‍ത്തു ഉച്ചത്തില്‍ നിലവിളിക്കണമെന്നു തോന്നി....

തമിഴന്‍ ചെക്കന്‍റെ കൂര്‍പ്പിച്ച നോട്ടവും ചൂളംവിളികളും വിസ്മരിച്ച് പാറകൂട്ടങ്ങള്‍ക്കിടയിലേക്ക് നടക്കുമ്പോള്‍ ഉള്ളുവെന്ത ഉഷ്ണം ഉപ്പുകാറ്റില്‍ ലയിച്ച് ഉയരങ്ങളിലേക്ക് ഉയര്‍ന്നു.... പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഇരമ്പിയാര്‍ക്കുന്ന കടലിനെ നോക്കിയിരിക്കുമ്പോള്‍ ഹൃദയത്തിലെ മുറിവില്‍ നിന്ന് രക്തം കിനിഞ്ഞിറങ്ങാന്‍ തുടങ്ങി....പാഞ്ഞടുക്കുന്ന ഓരോ തിരയും ഹൃദയത്തില്‍ ആഞ്ഞുതല്ലി കടന്നുപോയി... 
"ആരുംകാണാതെ നിനക്കു മുന്‍പില്‍ ഞാനൊന്നു പൊട്ടിക്കരഞ്ഞോട്ടെ...? " 
" വേദന കാര്‍ന്നുതിന്നുന്ന ഈ ഹൃദയം നിനക്കു മുന്‍പില്‍ പറിച്ചെറിയട്ടെ..? "
" സഹനത്തിന് അതിര്‍വരമ്പുകളുണ്ട് സത്യാ..!! അത് നിന്‍റെ ഓര്‍മ്മകളില്‍ പൂക്കുന്നുണ്ട്.....എനിക്കിപ്പോള്‍ പ്രത്യാശകളില്ല....നിന്‍റെ കൂടെ എനിക്കും കൂടി ഒരിടം...അതുവേണം സത്യാ.." തൊണ്ടയില്‍ കുരുങ്ങിയ ഒരേങ്ങല്‍ ശബ്ദം നഷ്ടപ്പെട്ടവളുടെ ഓളങ്ങളായി....

താഴെ ഉയര്‍ന്നുപൊങ്ങുന്ന തിരകള്‍ ആയിരം കൈകള്‍ നീട്ടി മാടിവിളിക്കുന്നുണ്ട്..... ഓങ്കാരാരവം കാതുകളില്‍ മുഴങ്ങി..ആത്മനിര്‍വൃതിയുടെ പാരമ്യതയില്‍ പാദങ്ങള്‍ ഒഴുകി.... അപ്പൂപ്പന്‍താടിയായ്‌ പറന്നിറങ്ങാന്‍ കൊതിച്ച് അവ ശൂന്യതയിലേക്ക് ചുവടുകള്‍ വെച്ചു..... മുങ്ങാംകുഴിയിട്ട പ്രജ്ഞയെ മുടിയിഴകളില്‍ പിടിച്ച് ഉയര്‍ത്തുന്നത് പോലെ എവിടെനിന്നോ ഒരജ്ഞാതസ്വരം എന്നെ വലയം ചെയ്തു...അത് തട്ടി വിളിക്കുന്നുണ്ട്....പേരുചൊല്ലി വിളിക്കുന്നു...ആ ശബ്ദം അടുത്തു വരുന്നുണ്ട്..ഇപ്പോഴത് ഉച്ചത്തില്‍ കേള്‍ക്കുന്നുണ്ട്‍...വീണ്ടും വീണ്ടും അത് തന്നെ വിളിക്കുന്നു....കണ്ണുകള്‍ തുറന്നിരിക്കുന്നുണ്ട് പക്ഷെ തലയൊന്നു ചെരിക്കാനാവാതെ..എനിക്ക് വേദനിക്കുന്നുണ്ടായിരുന്നു...തണുത്ത എന്തോ ഒന്ന് കൈകളില്‍ തൊട്ടപ്പോള്‍ ആഴങ്ങളില്‍ നിന്നും വലിച്ചെടുത്ത് കരയ്ക്കിട്ട  പോലെ ഞാനൊന്നു പിടഞ്ഞു... തിരകള്‍ പാറക്കെട്ടുകളില്‍ ആഞ്ഞാഞ്ഞു പതിക്കുന്നുണ്ട്.....ഞെട്ടലോടെ പുറകോട്ടാഞ്ഞപ്പോള്‍ സുമുഖനായ ഒരു ചെറുപ്പക്കാരന്‍ അലിവോടെ എന്നെ ഉറ്റുനോക്കുന്നുണ്ടായിരുന്നു..... 

തൊണ്ടവരണ്ട് ശബ്ദിക്കാനാവാതെ ആ കണ്ണുകള്‍ക്കായ് ഓര്‍മ്മയില്‍ പരതി....അമീനിന്‍റെ ചിരിക്കുന്ന മുഖം കണ്മുന്‍പില്‍ തെളിഞ്ഞപ്പോള്‍ എന്‍റെ വാക്കുകള്‍ക്ക് ജീവന്‍ വെച്ചു.... 
"അമീ‍...!! നീ....നീയെന്തിന് ഇവിടെ....?"  
ആദ്യമായ്‌ കാണുന്ന അവന്‍റെ കണ്ണുകളില്‍ അതിശയവും സ്നേഹവും സന്തോഷവുമെല്ലാം സമാധാനവുമെല്ലാം മിന്നിമറഞ്ഞു.... 
"അമീ..!! നീയെന്തിനിവിടെ വന്നു...? എനിക്കിതൊന്നും ഇഷ്ടമല്ല..ഇന്ന് എന്‍റെ സത്യയുടെ ദിവസമാണ്..എനിക്ക് തനിച്ചിരിക്കണം...നീ പൊയ്ക്കോളൂ..." 
എന്‍റെ വാക്കുകളില്‍ ദേഷ്യം കലര്‍ന്നിരുന്നു....

അമീനിന്‍റെ കൂസലില്ലായ്മ എന്നെ ചൊടിപ്പിച്ചു.. 
"നീയെനിക്ക് സമാധാനം തരില്ലല്ലേ..? എനിക്ക് നിന്നെ കാണേണ്ടാ..പോവനല്ലേ പറഞ്ഞത്..."  ഭ്രാന്തമായി അലറുമ്പോള്‍ അമീനെന്‍റെ കണ്ണുകളില്‍ ആജന്മശത്രുവായി..... 
" മീരാ !! എന്തായിത്..? എനിക്ക് വേണം നിന്നെ...ഞാന്‍ നിന്നെ സ്നേഹിക്കുന്നു...
എല്ലാറ്റിലും ഉപരിയായി..പ്ലീസ് മീരാ പുറകോട്ടു പോവരുത്.."  
ഞൊടിയിടയില്‍ പുറംതിരിഞ്ഞ് തിരകളിലേക്ക് കുതിക്കാനൊരുങ്ങിയ എന്‍റെ ശരീരം അമീനിന്‍റെ കരവലയത്തില്‍ കിടന്നുപിടഞ്ഞു.... 
പിന്നീട് പതുക്കെ പതുക്കെ നിശ്ചലമായി...

ശക്തമായി  വീശിയടിച്ച കാറ്റ് അനുസരണയുള്ള കുട്ടിയെ പോലെ ഒതുങ്ങി നിന്നു.....അമീനിന്‍റെ മാറില്‍ തലചായ്ച്ചു മയങ്ങുമ്പോള്‍ മാലാഖക്കൂട്ടങ്ങളാല്‍ വലയം ചെയ്യപ്പെട്ട് സതീഷിന്‍റെ സുന്ദരമായ രൂപം തെളിഞ്ഞു വന്നു...ആ കൈക്കുടന്നയില്‍  വെളുത്ത പവിഴമല്ലി പൂക്കള്‍ നിറച്ചു വെച്ചിരുന്നു... അതെന്നിലേക്ക് മഴയായ് വര്‍ഷിച്ചു കൊണ്ട് സതീഷ്‌ പുഞ്ചിരിച്ചു......
തികഞ്ഞ സംതൃപ്തിയോടെ.....
____________________________________________________
   
 
Copyright (c) 2010 നിത്യകല്യാണി. Design by WPThemes Expert
Themes By Buy My Themes And Cheap Conveyancing.